വ്യാപാരികളുടെ UPI ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെ ഫീസ്; കേന്ദ്രം ഉത്തരവ് ഇറക്കി
fee for UPI transactions above Rs 2000 for merchants: തിരഞ്ഞെടുത്ത യുപിഐ (UPI) ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ പുതിയ 'മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (MDR) സംവിധാനം പ്രഖ്യാപിച്ചു. ഇതിൻപ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള 'പേഴ്സൺ-ടു-മെർച്ചന്റ്' (P2M) പേയ്‌മെന്റുകൾക്ക് വ്യാപാരികൾ 0.4% ഫീസ് ബാങ്കുകൾക്ക് നൽകേണ്ടിവരും. 75,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ തുകയുടെ ഇടപാടുകൾക്ക് പരമാവധി ഫീസ് 300 രൂപ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാര ഇടപാടുകളിൽ ദൂരവ്യാപകമായ അലയൊലികൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ തീരുമാനം നടപ്പിലാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. തിരഞ്ഞെടുത്ത യുപിഐ (UPI) ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ പുതിയ ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) സംവിധാനം പ്രഖ്യാപിച്ചു. ഇതിൻപ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള ‘പേഴ്സൺ-ടു-മെർച്ചന്റ്’ (P2M) പേയ്‌മെന്റുകൾക്ക് വ്യാപാരികൾ 0.4% ഫീസ് ബാങ്കുകൾക്ക് നൽകേണ്ടിവരും. 75,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ തുകയുടെ ഇടപാടുകൾക്ക് പരമാവധി ഫീസ് 300 രൂപ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2026 ഒക്ടോബർ 15 മുതൽ ഈ പുതിയ മാറ്റങ്ങൾ നിലവിൽ വരും. അതേസമയം, സാധാരണ ഉപഭോക്താക്കൾക്ക് യുപിഐ സേവനം തുടർന്നും സൗജന്യമായി ഉപയോഗിക്കാം.
ഈ ഫീസ് വ്യാപാരികൾ തങ്ങളുടെ ‘അക്വയറിംഗ് ബാങ്കുകൾക്കാണ്’ (പണം സ്വീകരിക്കുന്ന ബാങ്ക്) നൽകേണ്ടത്. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ പാടില്ല. യുപിഐ പേയ്‌മെന്റുകളിൽ പ്ലാറ്റ്‌ഫോം ഫീസോ മറ്റ് ചാർജുകളോ ഈടാക്കാൻ യുപിഐ ആപ്പ് സേവനദാതാക്കളെയും (ഉദാ: ഗൂഗിൾ പേ, ഫോൺ പേ) അനുവദിക്കില്ല. വ്യക്തികൾ തമ്മിലുള്ള (P2P) പണമിടപാടുകൾക്കും, ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന പണത്തിനും യാതൊരുവിധ അധിക ഫീസും നൽകേണ്ടതില്ല.
Also Read: കേരളത്തിന് വെളിച്ചവുമായി കെസി; ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി
റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം (പെട്രോൾ പമ്പുകൾ), സർക്കാരിന്റെ യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, വെള്ളം മുതലായവ) എന്നിവയുമായി ബന്ധപ്പെട്ട 2,000 രൂപയുടെ മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനത്തിന് പകരം കൃത്യം 5 രൂപ മാത്രമായിരിക്കും ഫീസ്. നിലവിൽ നടക്കുന്ന 95%-ത്തിലധികം യുപിഐ ഇടപാടുകളും 2,000 രൂപയിൽ താഴെയായതിനാൽ ഭൂരിഭാഗം സാധാരണ വ്യാപാരികളെയും ഇത് ബാധിക്കില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ചെറുകിട വ്യാപാരികൾക്ക് ഇളവ്
മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്ന തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്ക് (P2PM) പുതിയ ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ സംവിധാനത്തിന്റെ ഭാഗമായുള്ള ഫീസ് ബാധകമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കൽ, നവീകരണം, സൈബർ സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയ്ക്കായി UPI സംവിധാനത്തിനുള്ളിൽ തന്നെ MDR വഴിയുള്ള വരുമാനം വിനിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഫീസിന്റെ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കരുത് എന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും വ്യാപാരികൾ ഇത് ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ സാധ്യത കൂടുതലാണ്. ഇവിടെ യുപിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം MDR എന്നത് വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഒരു നിരക്കാണ് എന്നതാണ്. UPI വഴി പണം നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നില്ല. അതിനാൽ, UPI വഴി പണം നൽകുമ്പോൾ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നിശ്ചിത വില മാത്രം നൽകിയാൽ മതി.
English Summary
The Central Government has announced a new ‘Merchant Discount Rate’ (MDR) system for select UPI transactions. Under this system, merchants will be required to pay a 0.4% fee to banks for ‘Person-to-Merchant’ (P2M) payments exceeding Rs. 2,000. The fee is capped at a maximum of Rs. 300. These new changes will come into effect on October 15, 2026. Meanwhile, regular consumers can continue to use UPI services for free.