Minor Rape : അശ്ലീല വിഡിയോയിൽ കണ്ടത് അനുകരിക്കാൻ ശ്രമിച്ചു; പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ ചേർന്ന് എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു
Minor Rape Andhra Pradesh : ആന്ധ്രാപ്രദേശിൽ പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. അശ്ലീല വിഡിയോയിൽ കണ്ടത് പ്രതികൾ അനുകരിക്കാൻ ശ്രമിച്ചതാണ് എന്ന് പോലീസ് പറഞ്ഞു.

Minor Rape Andhra Pradesh (Image Courtesy - Social Media)
ആന്ധ്രയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതിനുപിന്നിൽ പ്രായപൂർത്തിയാവാത്ത പ്രതികൾ അശ്ലീല വിഡിയോയിൽ കണ്ടത് അനുകരിക്കാൻ ശ്രമിച്ചതാണെന്ന് നന്ദ്യാൽ എസ്പി അധിരാജ് സിംഗ് റാണ. വിഡിയോയിൽ കണ്ടത് ഇവർ പുനരാവിഷ്കരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആന്ധ്രാപ്രദേശിൽ ജൂലായ് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. എട്ട് വയസുകാരിയെ പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയെ പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം അല്പദൂരം സൈക്കിളിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന് ശരീരം ഒരു കനാലിൽ ഒളിപ്പിച്ച പ്രതികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇതോടെ ഒരു പ്രതിയുടെ പിതാവ് ബന്ധുവിൻ്റെ സഹായത്തോടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി മൃതദേഹത്തിൽ കല്ല് വച്ചുകെട്ടി കൃഷ്ണ നദിയിൽ തള്ളി. ഇവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുകള്‍ മറച്ചു വെച്ചതിനും കുറ്റകൃത്യത്തിന് സഹായം നല്‍കിയതിനുമാണ് ഇവർ പിടികൂടിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
“കുറ്റാരോപിതരായ മൂന്ന് പേർ ചേർന്ന് കുട്ടിയെ സൂത്രത്തിൽ വിളിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ട്, ശരീരം അവർ ഒരു കനാലിൽ സൂക്ഷിച്ചു. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. ഇതോടെ കുറ്റാരോപിതരിൽ ഒരാളുടെ പിതാവും അമ്മാവനും ചേർന്ന് മൃതദേഹം ബൈക്കിൽ വച്ച് കൊണ്ടുപോയി. ശേഷം മൃതദേഹത്തിൽ കല്ല് വച്ചുകെട്ടി കൃഷ്ണ നദിയിലേക്ക് എറിയുകയായിരുന്നു. കുറ്റാരോപിതരെയും ബന്ധുക്കളെയും പിടികൂടി. ചൊവ്വാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി.”- നന്ദ്യാൽ എസ്പി അധിരാജ് സിംഗ് റാണ പറഞ്ഞു.
പ്രതികളിൽ രണ്ട് പേർക്ക് 12 വയസും ഒരാൾക്ക് 13 വയസുമാണ് ഉള്ളത്. ഇവർ ആറിലും ഏഴിലുമാണ് പഠിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടി മൂന്നാം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡ്രോൺ ക്യാമറകളും അണ്ടർവാട്ടർ ക്യാമറകളും ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്. ആറ് പോലീസ് സംഘങ്ങൾക്കൊപ്പം നീന്തൽ വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയുമൊക്കെ തിരച്ചിൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.