Narendra Modi: പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി; വീണ്ടും വീഡിയോ പുറത്തിറക്കി
PM Narendra Modi Shares New Video Praising Anti-Paper Leak Bill: കഴിഞ്ഞയാഴ്ചയോടെ പങ്കിട്ട വീഡിയോ വഴി ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി ശക്തമായ നിയമനിര്‍മാണം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തവും വിശ്വസനീയവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെച്ചാണ് ബില്‍ വഴി സംഭവിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായുള്ള നടപടികള്‍ ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാം തവണയും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ലെ പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് വീഡിയോ.
കഴിഞ്ഞയാഴ്ചയോടെ പങ്കിട്ട വീഡിയോ വഴി ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി ശക്തമായ നിയമനിര്‍മാണം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തവും വിശ്വസനീയവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെച്ചാണ് ബില്‍ വഴി സംഭവിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പരീക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക, സംസ്ഥാനങ്ങളില്‍ നിന്നെല്ലാം നിര്‍ദേശങ്ങള്‍ സ്വീകരിക്കുക, തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ വീഡിയോ
View this post on Instagram
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും പേപ്പര്‍ ചോര്‍ച്ചയുടെ പ്രശ്‌നം നേരിടുന്നുണ്ട്. ഇക്കാരണത്താല്‍ കുട്ടികളുടെ ഭാവി പ്രതിസന്ധി നേരിടുന്നു. ഇതെല്ലാം മനസിലാക്കി, രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയും നന്നായി ഉപയോഗിക്കേണ്ടതുണ്ട്. ഇതോടൊപ്പം ഏതെങ്കിലും പേപ്പര്‍ മാഫിയ, പേപ്പര്‍ ചോര്‍ത്തുന്ന സംഘം, അല്ലെങ്കില്‍ രാജ്യത്തെ കുട്ടികളുടെ ഭാവികൊണ്ട് കളിക്കുന്ന മറ്റേതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ വെറുതെ വിടില്ലെന്ന് കൂടി ഓര്‍മപ്പെടുത്തുന്നു. ഇതിനായി കര്‍ശനമായ നിയമങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു, താന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതുപോലെ രണ്ട് ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിപുലമായ ചര്‍ച്ചകള്‍ നടന്നു. ഇന്നിപ്പോള്‍ കര്‍ശനമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ഇരുസഭകളും പാസാക്കി. വിശ്വസീയമായ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന നാഴികകല്ല് നമ്മള്‍ നേടിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനം ഇനിയും തുടരും. ഇത്തരം സംഭവങ്ങള്‍ തുടരാന്‍ തങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളേ, വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമുക്കെല്ലാവര്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക സിസിഎസ് യോഗം
പൊതുപരീക്ഷ ഭേദഗതി ബില്‍
രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച, അല്ലെങ്കില്‍ സുപ്രധാന പരീക്ഷകളിലോ സംഭവിക്കുന്ന മറ്റ് ക്രമക്കേടുകളുടെ ഭാഗമാകുന്ന വ്യക്തികള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം മുതല്‍ പരാമവധി 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും 10 കോടി രൂപയില്‍ കുറയാത്ത പിഴയും ഉണ്ടാകും.
പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ നടത്തുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയായി ഏതെങ്കിലും സെഷന്‍സ് കോടതിയെ നിയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരിനും അധികാരം നല്‍കുന്നുമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ബില്‍ നിര്‍ദേശിക്കുന്നു.
English Summary
Prime Minister Narendra Modi has released a new Instagram video praising the anti-paper leak legislation. In the video, he highlights the government’s commitment to ensuring fair and transparent examinations while emphasizing strict action against those involved in paper leaks.