ഇറാനെ സഹായിക്കുന്ന ഏത് രാജ്യവും ഉപരോധം നേരിടേണ്ടി വരും; മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ചക്ക് പിന്നാലെ യു.എസ്
Sanctions Await Those Helping Tehran, Warns US: ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കാനും വിവിധ മേഖലകളിൽ വ്യാപാരം വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ബിഷ്‌കെക്കിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാനം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയും ചർച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു
ഇന്ത്യയും ഇറാനും തമ്മിൽ നിലവിൽ യാതൊരുവിധ വ്യാപാര കരാറുകൾക്കും സാധ്യതയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കവേയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ രാജ്യങ്ങൾക്കും അവരുടേതായ വിദേശനയം ഉണ്ടാകും. ലോകത്തെ പല രാജ്യങ്ങളും ഇറാനുമായി ചർച്ചകൾ നടത്താറുമുണ്ട്. എന്നാൽ ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ഒരു രാജ്യവും ഇറാനെ സഹായിക്കരുതെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കും ആണവായുധം നിർമ്മിക്കുന്നതിനും പണം കണ്ടെത്താൻ ഇറാനെ സഹായിക്കുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാനുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തമാക്കാനും വിവിധ മേഖലകളിൽ വ്യാപാരം വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ബിഷ്‌കെക്കിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാനം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയും ചർച്ച ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Met President Masoud Pezeshkian in Bishkek. Reiterated our commitment to strengthening India’s long standing friendship with Iran across diverse sectors. We want to expand and diversify our trade basket in the times to come.
We had a discussion on the prevailing situation in… pic.twitter.com/qagQy5o108
— Narendra Modi (@narendramodi) August 31, 2026
Also Read: Iran-US Conflict: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്
കൂടിക്കാഴ്ചഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമാധാന ചർച്ചകളും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷയും യോഗത്തിൽ പ്രധാന ചർച്ചയായി.
ബ്രിക്സ്, എസ്.സി.ഒ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡൻ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
English Summary
US Secretary of State Marco Rubio stated that he does not foresee an India-Iran trade deal following PM Modi’s meeting with Iranian President Masoud Pezeshkian at the SCO Summit. Rubio warned that any country helping Iran evade US sanctions could face sanctions themselves. Meanwhile, PM Modi emphasized strengthening bilateral trade and regional peace.