Happy Onam 2026: പൂവിളി പൂവിളി പൊന്നോണമായി…. പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം; നാടെങ്ങും തിരുവോണ ലഹരിയിൽ
Happy Thiruvonam Day 2026: ഏത് നാട്ടിലാണെങ്കിലും ഇന്നേ ദിവസം മലയാളികൾ ആഘോഷിക്കാൻ മറക്കാറില്ല. പുലർച്ചെ തന്നെ വീടുകളുടെ മുറ്റത്ത് വലിയ പൂക്കളങ്ങളൊരുക്കിയും പുതിയ കോടിവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്. ചോറും പരിപ്പും പായസവും കാളനും ഓലനും അടക്കം വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണ നാളിലെ മറ്റൊരു ആകർഷണം.

Onam
പൂക്കളവും പൂവിളികളും സമൃദ്ധിയുടെ ഓർമ്മകളുമായി വീണ്ടുമൊരു തിരുവോണപ്പുലരി കൂടി എത്തിച്ചേർന്നിരിക്കുന്നു. സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം മലയാള മനസുകളിലാകെയോതി പ്രജാക്ഷേമ തൽപ്പരനായ മാവേലി തമ്പുരാനെ നാടും നഗരവും മനസ്സുനിറഞ്ഞ് വരവേൽക്കുന്ന ദിവസമാണിന്ന്. ഏത് നാട്ടിലാണെങ്കിലും ഇന്നേ ദിവസം മലയാളികൾ ആഘോഷിക്കാൻ മറക്കാറില്ല. പുലർച്ചെ തന്നെ വീടുകളുടെ മുറ്റത്ത് വലിയ പൂക്കളങ്ങളൊരുക്കിയും പുതിയ കോടിവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്. ചോറും പരിപ്പും പായസവും കാളനും ഓലനും അടക്കം വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണ നാളിലെ മറ്റൊരു ആകർഷണം.
മാനുഷരെല്ലാരും ഒന്നുപോലെ വാണിരുന്ന ആ പഴയകാലം ഒരിക്കൽ കൂടി വന്നെത്തിയിരിക്കുന്നു. “മാവേലി നാടുവാണ കാലം മാനുഷരെല്ലാരും ഒന്നുപോലെ…” എന്ന വരികൾ ഓർമ്മിപ്പിക്കുന്നതുപോലെ, അസമത്വങ്ങളില്ലാത്ത നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പുതുക്കുകയാണ് ഈ ഓണക്കാലവും. പ്രത്യാശയോടെയും ആവേശത്തോടെയുമാണ് ഇത്തവണ മലയാളികൾ ഓണാഘോഷത്തിലേക്ക് കടക്കുന്നത്. വിപണികളിലെ തിരക്കും തെരുവുകളിലെ ദീപാലങ്കാരങ്ങളും ചിങ്ങം പിറക്കുന്നതിന് മുമ്പേ മലയാളിയേ ഓണാവേശത്തിലേക്ക് ആഴ്ത്തിയിരുന്നു.
ALSO READ: ഓർമ്മകളുടെ തിരുവോണം; പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസിക്കാം
ജാതിമത ഭേദമന്യേ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മനുഷ്യൻ എന്ന ഒറ്റ മനസ്സോടെ ഒത്തുചേരുന്ന കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയാണ് ഓണം. മാവേലി തമ്പുരാൻ നാടുവാണിരുന്ന ആ പഴയ നല്ല കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് തിരുവോണം. ജനങ്ങളെ വർഷത്തിലൊരിക്കൽ കാണാനായി എത്തുന്ന മാവേലി തമ്പുരാനെ സ്വീകരിക്കാൻ പൂക്കളമിട്ടും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഓരോ മലയാളിയുടെയും വീടുകൾ ഒരുങ്ങിക്കഴിഞ്ഞു.
തിരുവോണ ഐതിഹ്യം
അത്തം നാളിൽ മുറ്റത്തിടുന്ന ഒരു ചെറിയ വട്ടം പൂക്കളത്തിൽ നിന്നാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്. ഇക്കൊല്ലം കർക്കിടകം അവസാന ദിവസമായിരുന്നു അത്തം പിറന്നത്. പ്രകൃതിയോട് ചേർന്നുനിന്ന്, ഗ്രാമവഴികളിൽ നടന്ന് തുമ്പപ്പൂവും മുക്കുറ്റിയും തെറ്റിയും ശേഖരിച്ചിരുന്ന ഒരു പഴയക്കാലത്തിൻ്റെ ഓർമ്മയിലേക്ക് ഇന്നും മലയാളികൾ പിന്നോട്ട് നടക്കുന്നത് അവിടെനിന്നാണ്. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പവും അഴകും കൂട്ടി തിരുവോണ നാളിലേക്ക് നടന്നുനീങ്ങുന്നു.
അസുരരാജാവായ മഹാബലിയുടെ ഭരണകാലത്ത് നാടെങ്ങും സമത്വവും ഐശ്വര്യവും സന്തോഷവും മാത്രമായിരുന്നതായാണ് വിശ്വാസം. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. മാവേലിയുടെ ജനപ്രീതിയിലും വർദ്ധിച്ചുവരുന്ന ശക്തിയിലും ഭയന്ന ദേവന്മാർ, തങ്ങളുടെ സ്വർഗ്ഗാധിപത്യം നഷ്ടപ്പെടുമോ എന്ന് ഭയന്ന് വിഷ്ണുവിനോട് സഹായം അഭ്യർത്ഥിച്ചു. അങ്ങനെ മാവേലി തമ്പുരാൻ്റെ ധർമ്മനിഷ്ഠയും ദാനശീലവും പരീക്ഷിക്കാനായി മഹാവിഷ്ണു വാമനൻ എന്ന കുട്ടിബ്രാഹ്മണന്റെ വേഷത്തിൽ അസുരയാഗവേദിയിൽ അവതരിച്ചു.
തനിക്ക് തപസ്സ് ചെയ്യാൻ മൂന്നടി മണ്ണ് വേണമെന്ന വാമനന്റെ ആവശ്യത്തെ തുടർന്ന്, ശുക്രാചാര്യരുടെ വിലക്ക് അവഗണിച്ച് മാവേലി അത് നൽകാൻ സമ്മതിച്ചു. തുടർന്ന് ഭീമാകാരനായി വളർന്ന വാമനൻ, ആദ്യത്തെ ഒരടി കൊണ്ട് ഭൂമിയും രണ്ടാമത്തെ അടി കൊണ്ട് സ്വർഗ്ഗവും അളന്നെടുത്തു. മൂന്നാമത്തെ അടി വെയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ വാഗ്ദാനം പാലിക്കാനായി മഹാബലി തന്റെ ശിരസ്സാണ് കാട്ടിക്കൊടുത്തത്. വാമനൻ മാവേലിയുടെ തലയിൽ കാൽവെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.
തന്റെ പ്രജകളെ ജീവനുതുല്യം സ്നേഹിച്ച മഹാബലിക്ക്, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ വന്നു കാണാനുള്ള വരം മഹാവിഷ്ണു നൽകി. അങ്ങനെ പ്രജാക്ഷേമ തൽപ്പരനായ മാവേലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്ന ശുഭദിനമാണ് മലയാളികളുടെ തിരുവോണം.
English Summary:
Thiruvonam is celebrated today, Wednesday, August 26, 2026, marking the grand finale of Kerala’s 10-day harvest festival. Kerala’s biggest harvest festival, will be celebrated over 10 days.