കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി: ചിങ്ങം ഒന്നിന് ചുമതലയേൽക്കും
Kantar Brahmadatta was elected as the Sabarimala Thantri: കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി തെരഞ്ഞെടുത്തു. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്.

Kantar Brahmadatta Was Elected As The Sabarimala Thantri
പമ്പ: കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി തെരഞ്ഞെടുത്തു. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തൻ. ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ അടുത്ത കൊല്ലവർഷം (1202 ചിങ്ങം ഒന്നുമുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുക താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തൻ ആയിരിക്കും. നേരത്തെ നിലവിലെ തന്ത്രിയായ കണ്ഠരര് രാജീവര് തന്റെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. എന്നാൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂന്ന് തന്ത്രിമാർ അടങ്ങിയ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് ബോർഡ് പുതിയ തന്ത്രിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് തന്ത്രി സമിതി വിലയിരുത്തി. ബ്രഹ്മദത്തൻ തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം അറിയിച്ചു. തുടർന്നാണ് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ബ്രഹ്മദത്തനെ തന്ത്രിയായി തെരഞ്ഞെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി.ഡി സന്തോഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വർണക്കൊള്ള കേസിൽ നേരത്തെ അറസ്റ്റിലായതോടെ ശബരിമലയിലെ തന്ത്രിസ്ഥാനം അദ്ദേഹം ഒഴിയണം എന്ന നിലയ്ക്ക് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജീവരരുടെ മകൻ തന്ത്രിയായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പാരമ്പര്യമായി താഴമൺ മഠത്തിനാണ് ശബരിമലയിലെ താന്ത്രിക അവകാശം ലഭിച്ചുവരുന്നത്.
താഴമൺ മഠത്തിലെ 2 കുടുംബങ്ങളിൽ നിന്നുള്ള പുരുഷന്മാരാണ് കഴിഞ്ഞ നാളുകളിൽ ശബരിമലയിലെ താന്ത്രികാവകാശം മാറിമാറി വഹിച്ചുവരുന്നത്. വലിയ തന്ത്രി ആയിരുന്ന അന്തരിച്ച കണ്ഠര് മഹേശ്വരരുടെ മകനാണ് കണ്ഠര് മോഹനര്. അദ്ദേഹത്തിന്റെ മകൻ കണ്ഠര് മഹേഷ് മോഹനരും തന്ത്രിപദവിയിലെത്തി. മഹേശ്വരരുടെ സഹോദരനായ കണ്ഠര് കൃഷ്ണരുടെ മകനാണ് കണ്ഠര് രാജീവര്. അദ്ദേഹത്തിന്റെ മകനായ കണ്ഠര് ബ്രഹ്മദത്തനാണ് നിയുക്ത തന്ത്രി.
ശബരിമല തന്ത്രിയുടെ മുഖ്യചുമതലകൾ
ക്ഷേത്രത്തിന്റെ താന്ത്രിക അധികാരങ്ങൾ തന്ത്രിയിൽ നിക്ഷിപ്തമാണ്. അദ്ദേഹമാണ് അവസാന വാക്ക്. ശബരിമലയെ സംബന്ധിച്ചിടത്തോളം പടിപൂജ, ഉദയാസ്തമന പൂജ, കലശപൂജ, മറ്റു മഹാപൂജകൾ തുടങ്ങിയവ നടക്കുമ്പോഴെല്ലാം തന്ത്രി ഉണ്ടാകണം, നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും സന്നിഹിതനായിരിക്കണം. പൂജാ ക്രമങ്ങളിൽ മാറ്റം വരുത്താനാകുമോ എന്നതിലടക്കം തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണ്.
മൂലവിഗ്രഹ സംബന്ധമായ എല്ലാക്കാര്യങ്ങളിലും അന്തിമ അധികാരം തന്ത്രിക്കാണ്. ദോഷപരിഹാര ക്രിയകൾ, ശാന്തി, പുനഃപ്രതിഷ്ഠ, ക്ഷേത്ര, ശ്രീകോവിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയവ നിർദേശിക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ആചാര ലംഘനം സംഭവിച്ചാൽ പരിഹാരം നിർദേശിക്കാനുള്ള ചുമതലയും തന്ത്രിക്ക് ആണ്. ബ്രഹ്മദത്തനെ തന്ത്രിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം ഇനി ബോർഡ് ഹൈക്കോടതിയെ അറിയിക്കും.
ശബരിമല തന്ത്രിയാകാൻ ബ്രഹ്‌മദത്തൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാൻ ബോർഡിന് വിരോധമില്ലെന്നും കേസിന്റെ പേരിൽ താഴമൺ കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതിൽ ബോർഡ് പ്രസിഡന്റിന് അനുകൂല അഭിപ്രായമായിരുന്നെങ്കിലും തന്ത്രി സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.
English Summary
Kantar Brahmadatta has been elected as the Sabarimala Tantri. The decision was taken at the Devaswom Board meeting. He will take charge on Chingam 1. Brahmadatta is the son of Tantri Kandar Rajeeva. A committee comprising Akkeeraman Kalidasa Bhattathiripad recommended Brahmadatta to be made the Tantri, considering his proficiency in Tantric knowledge.