Kerala Assembly Election 2026: മന്ത്രി റിയാസിന്റെ വികസനമോ അൻവറിന്റെ ഭരണവിരുദ്ധ വികാരമോ? ബേപ്പൂർ മാറി ചിന്തിക്കുമോ
Kerala Assembly Election 2026 Beypore Constituency: യുഡിഎഫിന് മണ്ഡലത്തിൽ പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾക്ക് പുറമെ അൻവറിനെ വ്യക്തിപരമായി എത്രത്തോളം വോട്ടുകൾ നേടാനാകും എന്നുള്ളതാണ് വിജയത്തിലേക്കുള്ള അവരുടെ ഏക ചുവട്. ബിജെപിയെ സംബന്ധിച്ചും തെറ്റില്ലാതെ വോട്ടുകൾ എണ്ണിക്കൂട്ടാൻ സാധിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. അതിനൊപ്പം പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളും എണ്ണിപ്പറഞ്ഞ് അത് എങ്ങനെ വോട്ടാക്കി മാറ്റാം എന്ന് പരിശ്രമത്തിലാണ് എൻഡിഎയും.....
2026 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീപാറും പോരാട്ടത്തിന് ഒരുങ്ങുകയാണ് മുന്നണികൾ. അതിൽ തന്നെ കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന ഒരു പോരാട്ട ഭൂമിയായി മാറുകയാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലം. അതിന്റെ പ്രധാന കാരണം എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികളാണ്. ഒപ്പം ശക്തി പരീക്ഷണത്തിനൊരുങ്ങി തന്നെ എൻഡിഎയും മികച്ച സ്ഥാനാർത്ഥിയേയാണ് പോരിനിറക്കിയിരിക്കുന്നത്.
വികസന തുടർച്ച എന്ന ലക്ഷ്യത്തോടെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് മണ്ഡലത്തിലെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് എൽഡിഎഫിന് വേണ്ടി വോട്ട് ചോദിക്കാനായി എത്തുമ്പോൾ ഒരു ഒരുകാലത്ത് എൽഡിഎഫിന്റെ തന്നെ ഓമന പുത്രനായിരുന്ന പി വി അൻവർ പാർട്ടിയുമായി ഇടഞ്ഞു ഭരണവിരുദ്ധത എണ്ണിപ്പറഞ്ഞ് വോട്ടാക്കി മാറ്റാനുള്ള തന്ത്രപ്പാടിലാണ്. ഇതിനൊപ്പം കേന്ദ്രഭരണത്തിലെ നേട്ടങ്ങളും പ്രധാനമന്ത്രിയെയും മുന്നിൽ നിർത്തിക്കൊണ്ട് കേരളത്തിൽ പുതിയ മാറ്റം സൃഷ്ടിക്കാൻ ആകും എന്ന ഊർജ്ജത്തോടെ ബിജെപിയുടെ കരുത്തുറ്റ സാന്നിധ്യമായി കെ പി പ്രകാശ് ബാബു കൂടിയെത്തുന്നതോടെ ബേപ്പൂരിൽ ഇത്തവണ നടക്കുന്നത് ത്രികോണ മത്സരം ആയിരിക്കും. പൊതുവിൽ സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ബേപ്പൂര്.
പൊതുമരാമത്ത് ടൂറിസം മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വീണ്ടും ഉയർത്തി കാണിക്കുന്ന പ്രധാന ആയുധം. മാത്രമല്ല മന്ത്രി എന്ന സ്വാധീനവും, യുവ വോട്ടർമാർക്കിടയിലുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ സജീവമായ പ്രവർത്തനങ്ങളും സ്വീകാര്യതയും മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ ആകും എന്ന് തന്നെയാണ് എൽഡിഎഫിന്റെ വിശ്വാസം. ഈ വികസന നേട്ടങ്ങൾക്കപ്പുറത്തേക്ക് പിവി അൻവർ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളും ഭരണവിരുദ്ധ വികാരവും എത്രത്തോളം ജനങ്ങൾ മനസ്സിലാക്കും എന്നതാണ് യുഡിഎഫിനെ സംബന്ധിച്ച് മുന്നിൽ എത്തുന്ന വെല്ലുവിളി.
യുഡിഎഫിന് മണ്ഡലത്തിൽ പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾക്ക് പുറമെ അൻവറിനെ വ്യക്തിപരമായി എത്രത്തോളം വോട്ടുകൾ നേടാനാകും എന്നുള്ളതാണ് വിജയത്തിലേക്കുള്ള അവരുടെ ഏക ചുവട്. ബിജെപിയെ സംബന്ധിച്ചും തെറ്റില്ലാതെ വോട്ടുകൾ എണ്ണിക്കൂട്ടാൻ സാധിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. അതിനൊപ്പം പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളും എണ്ണിപ്പറഞ്ഞ് അത് എങ്ങനെ വോട്ടാക്കി മാറ്റാം എന്ന് പരിശ്രമത്തിലാണ് എൻഡിഎയും.
ചുരുക്കിപ്പറഞ്ഞാൽ 3 മുന്നണികളെ സംബന്ധിച്ചും ഇത്തവണ വോട്ട് തേടാനായി വ്യക്തമായ കാരണങ്ങളുണ്ട്. എന്നാൽ ഇവയിൽ ഏത് പക്ഷത്തോട്ട് ജനങ്ങൾ ചായും എന്നുള്ളത് വളരെ നിർണായകമാണ്. ചൂടേറിയ പോരാട്ടത്തിൽ മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും നിയമസഭയിൽ എത്തുമോ അതോ പകുതിയിൽ നിന്നും ഇറങ്ങിപ്പോന്ന പി വി അൻവർ വീണ്ടും ശക്തിയോടെ നിയമസഭയിലെത്തി ഭരണവിരുദ്ധ വികാരം എൽഡിഎഫിനെതിരെ ചൂണ്ടിക്കാണിക്കുമോ അതും അല്ലെങ്കിൽ പ്രധാനമന്ത്രി മോദിയിൽ വിശ്വാസം അർപ്പിച്ച് ജനങ്ങൾ നൽകുന്ന വോട്ട് എൻഡിഎയ്ക്ക് തുണയാകുമോ എന്നത് കണ്ടറിയണം.