AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇല്ല മരിച്ചില്ല, മരിക്കാൻ വിട്ടില്ല! കൊളുക്കുമലയിൽ കൊക്കയിൽ വീണ യുവാവിനെ അ‌തിസാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്

Fire Force rescues a youth who fell into a ditch in Kolukkumalai: കൊക്കയുടെ ആഴങ്ങളിൽ മരണത്തിന് വിട്ടു​കൊടുക്കാതെ അ‌തിസാഹസികമായി, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ ഒരു യുവാവിനെ രക്ഷിച്ചിരിക്കുകയാണ് മൂന്നാറിലെ ഫയർഫോഴ്സ് സംഘം. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് മരണത്തിന്റെ വക്കോളമെത്തിയ അ‌പകടത്തിൽ നിന്ന് അ‌ദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നത്.

ഇല്ല മരിച്ചില്ല, മരിക്കാൻ വിട്ടില്ല! കൊളുക്കുമലയിൽ കൊക്കയിൽ വീണ യുവാവിനെ അ‌തിസാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്
Fire Force Rescues A Youth Who Fell Into A Ditch In KolukkumalaiImage Credit source: Instagram
Prasanth Kumar
Prasanth Kumar | Published: 23 Jul 2026 | 08:08 AM

മൂന്നാർ: കൊളുക്കുമലയിലെ കൊക്കയിലേക്ക് വിനോദസഞ്ചാരിയായ യുവാവ് വീണു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ കണ്ടവരെല്ലാം അ‌യാളുടെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ കൊക്കയുടെ ആഴങ്ങളിൽ മരണത്തിന് വിട്ടു​കൊടുക്കാതെ അ‌തിസാഹസികമായി, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ ആ യുവാവിനെ രക്ഷിച്ചിരിക്കുകയാണ് മൂന്നാറിലെ ഫയർഫോഴ്സ് സംഘം. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് മരണത്തിന്റെ വക്കോളമെത്തിയ അ‌പകടത്തിൽ നിന്ന് അ‌ദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നത്. കൊളുക്കുമല സന്ദർശിക്കാൻ സുഹൃത്തുക്കൾക്കൊപ്പമെത്തിയ കാർത്തിക് തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബുധനാഴ്ച രാവിലെ എട്ടോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്തായിരുന്നു അപകടം.

മനുഷ്യസാന്നിധ്യം എത്താത്ത കൊളുക്കുമലയുടെ കൊക്കയിലെ താഴ്ചയിലേക്ക് ഇറങ്ങി കഴിവതും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൂന്നാറിലെ ഫയർഫോഴ്സ് സംഘത്തിന്റെ ഇടപെടൽ കാർത്തിക്കിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി എന്ന് പ്രശംസിക്കപ്പെടുന്നു. അഞ്ച് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഏതാണ്ട് അ‌ഞ്ഞൂറടി താഴ്ചയിൽ നിന്ന് ഈ യുവാവിന്റെ ജീവൻ ഫയർഫോഴ്സ് സംഘം രക്ഷിച്ചെടുത്തത്.

ALSO READ: വയനാട് തുരങ്കത്തിന്റെ ഭാവിയെന്ത്? പരിശോധനയ്ക്കായി വിദ​ഗ്ധ സമിതി ഇന്നെത്തും

കൊക്കയിലേക്ക് വീണെങ്കിലും ഏതാണ്ട് അഞ്ഞൂറടി താഴ്ചയിൽ പുല്ലുകൾക്കിടയിൽ താഴേക്കുപോകാതെ തങ്ങിക്കിടക്കുകയായിരുന്നു കാർത്തിക്. ഇതും ജീവൻ രക്ഷപ്പെടുന്നതിൽ നിർണായകമായി. അ‌പകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ രക്ഷാപ്രവർത്തന ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അഗാധമായ കൊക്കയും ചെങ്കുത്തായ പാറക്കെട്ടുകളും നിറഞ്ഞ, ദുർഘടമായ ഭൂപ്രകൃതിയും കുഴിയിലേക്ക് ഇടിഞ്ഞുവീണേക്കാവുന്ന മണ്ണും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

എന്നാൽ വെല്ലുവിളികൾ കാര്യമാക്കാതെ, വടങ്ങളിൽ തൂങ്ങി ഏഴംഗ ഫയർഫോഴ്സ് സംഘം കൊക്കയിലേക്കിറങ്ങി. ഇവരെ സഹായിക്കാൻ പ്രദേശത്തെ നാട്ടുകാരും ജീപ്പ് ഡ്രൈവർമാരും ഒപ്പമെത്തി. തുടർന്ന് നടന്ന തെരച്ചിലിനൊടുവിൽ പുൽമേട്ടിൽ തങ്ങിക്കിടക്കുന്ന കാർത്തിക്കിനെ കണ്ടെത്തി. ഒന്ന് അ‌നങ്ങാൻപോലും കഴിയാത്ത നിലയിലായിരുന്നു യുവാവ് ഉണ്ടായിരുന്നത്. ആദ്യം കാർത്തിക്കിന് ആത്മവിശ്വാസം പകർന്ന ഫയർഫോഴ്സ്, തുടർന്ന് ഇയാളെ സ്ട്രെച്ചറിലാക്കി.

തുടർന്ന് പാറകളിൽ തട്ടാതെ കാർത്തിക്കിനെ മുകളിലേക്ക് വലിച്ചുകയറ്റാൻ ആരംഭിച്ചു. ഏറെ നേരം നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്ക് ഒടുവിൽ എല്ലാവരും സുരക്ഷിതമായി മുകളിലെത്തിച്ചേർന്നു. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ കാർത്തിക്കും ഒരു ജീവൻ കൂടി രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിൽ ഫയർഫോഴ്സ് സംഘവും നെടുവീർപ്പിട്ടു.

അ‌പകടത്തിൽ കാർത്തിക്കിന്റെ കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിലെ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ നോബിൾ ജോർജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തമ്പിദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മനോഹരമായ പ്രദേശമാണെങ്കിലും കാൽ തെറ്റിയാൽ വൻ കൊക്കയിലേക്ക് പതിക്കുന്ന അ‌പകടം നിറഞ്ഞ പ്രദേശം കൂടിയാണ് കൊളുക്കുമല.

കൊളുക്കുമലയിൽ സഞ്ചാരികൾ കൊക്കയിൽ വീണ് കൊല്ലപ്പെട്ട അ‌പകടങ്ങൾ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെങ്കുത്തായ കൊരങ്ങിണി മലയിൽ 20 കിലോമീറ്ററോളം അകലെയാണ് കേരള തമിഴ്നാട് അതിർത്തിയിലുള്ള കൊളുക്കുമല. അപകടസാധ്യത കൂടുതലായതിനാൽ തമിഴ്നാട് വനം വകുപ്പ് ഇതു വഴിയിലൂടെ സഞ്ചാരികളെ വനത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. ട്രെക്കിങ്ങിന് പോയവർ കാട്ടുതീയിൽപ്പെട്ട് കൊല്ലപ്പെട്ടത് ഉൾപ്പെടെ നിരവധി അ‌പകടങ്ങൾ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary

A youth who fell into a gorge in Kolukkumalai was rescued by the Munnar Fire Force team after a five-hour effort. Karthik (31), a native of Chennai, Tamil Nadu, miraculously escaped a near-death accident. It is said that Karthik, who had come with his friends to visit Kolukkumalai, fell into the gorge due to dizziness. The accident took place at around 8 am on Wednesday near the Simhapara area in Kolukkumalai.

Follow Us