M. T. Vasudevan Nair : അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, എം.ടിക്ക് വിട നല്‍കി കേരളം; മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

M. T. Vasudevan Nair Funeral : മാവൂർ റോഡിലെ സ്മൃതിപഥത്തിലാണ് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് എത്തിച്ചത്. വന്‍ ജനക്കൂട്ടം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വൈകിട്ട് അഞ്ച് മണി കഴിഞ്ഞായിരുന്നു സംസ്‌കാരം

M. T. Vasudevan Nair : അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, എം.ടിക്ക് വിട നല്‍കി കേരളം; മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇനി ഓര്‍മകളില്‍ ജീവിക്കും

എം.ടി. വാസുദേവന്‍ നായര്‍

Updated On: 

26 Dec 2024 17:55 PM

കോഴിക്കോട്: മലയാളിക്ക് നാലുകെട്ടും മഞ്ഞും രണ്ടാമൂഴവും അസുരവിത്തും കാലവും സമ്മാനിച്ച പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. മലയാളത്തിന് മഞ്ഞ് സമ്മാനിച്ച ഇതിഹാസ എഴുത്തുകാരന്‍ ഒരു മഞ്ഞു മാസത്തില്‍, ജീവിതത്തിലേക്ക് രണ്ടാമൂഴമില്ലാതെ യാത്രയായപ്പോള്‍ മലയാളനാട് അദ്ദേഹത്തിന് ഹൃദയവായ്‌പോടെ വിട ചൊല്ലി. ഹൃദയം കലങ്ങുന്ന നൊമ്പരത്തിലും എംടി ഉണ്ടായിരുന്ന സമയത്ത് ജീവിക്കാനായതില്‍ കാലത്തിന് നന്ദി പറയുകയാണ് മലയാളികള്‍. കഥാകാരന്‍ യാത്രയായെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഇനി എന്നും മലയാളികളുടെ മനസിലുണ്ടാകും.

മാവൂർ റോഡിലെ സ്മൃതിപഥത്തിലാണ് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് എത്തിച്ചത്. വന്‍ ജനക്കൂട്ടം വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വൈകിട്ട് വൈകിട്ട് 5.30ഓടെയായിരുന്നു സംസ്‌കാരം.

എംടിയുടെ സഹോദരപുത്രൻ ടി. സതീശന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ എംടിയുടെ വസതിയായ ‘സിതാര’യിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന എംടി ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഡിസംബർ 15-നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also : വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ടി നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി ജനിച്ചു. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദ പഠനം നടത്തി. കെമിസ്ട്രിയിലാണ് എംടി ബിരുദം നേടിയത്. പിന്നീട് കുറച്ചുകാലം വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.

പിന്നീടാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. 1968ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരായി ചുമതലയേറ്റെങ്കിലും 1981ല്‍ സ്ഥാനം രാജിവച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്ററായി വീണ്ടും മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ നിര്‍മാല്യത്തിന്‌ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ വാങ്ങിയിട്ടുള്ള എംടിയുടെ റെക്കോഡ് ഇന്നും ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു.

രണ്ടാമൂഴത്തിന് വയലാർ അവാർഡും, നാല് കെട്ട്, സ്വർഗം തുറക്കുന്ന സമയം, എന്നീ നോവലുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും, വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും, ‘കാല’ത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1995-ൽ ജ്ഞാനപീഠം ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഒടുവില്‍ 92-ാം വയസില്‍ മലയാള സാഹിത്യത്തിന് തീരാനഷ്ടം പകര്‍ന്ന് അദ്ദേഹം യാത്രയായി.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ