മോഷണത്തെക്കാൾ വലിയ കുറ്റം! നീലക്കുറിഞ്ഞി പറിച്ച്, പടം പിടിച്ചവർക്ക് പണി വരുന്നുണ്ട്; രണ്ട് പേർക്കെതിരേ കേസ്
Case filed against two people for picking Neelakurinji flowers in Idukki: ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. നീലക്കുറിഞ്ഞിപ്പൂ പറിച്ച് തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽപിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയും സംഭവത്തിൽ ഇപ്പോൾ വനംവകുപ്പ് രണ്ട് പേർക്കെതിരേ നടപടി ആരംഭിച്ചു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയും ഒരാൾ എറണാകുളം സ്വദേശിയും ആണെന്നാണ് സൂചന.

Case Filed Against Two People For Picking Neelakurinji Flowers In Idukki
മൂന്നാർ: നീലക്കുറിഞ്ഞി കാണാനെത്തിയ ശേഷം പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തവർക്കെതിരേ നടപടി ആരംഭിച്ച് വനംവകുപ്പ്. പൂക്കൾ പറിച്ച് ബൊക്കയും കിരീടവും ഉണ്ടാക്കി ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത രണ്ട് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ തെളിവ് കിട്ടുന്നപക്ഷം കൂടുതൽ പേർക്കെതിരേ നടപടി ഉണ്ടായേക്കും എന്നാണ് വിവരം. ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. നീലക്കുറിഞ്ഞിപ്പൂ പറിച്ച് ഒരു യുവാവ് പകർത്തിയ ചിത്രം ചിന്നക്കനാലിൽനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വനംവകുപ്പ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
നീലക്കുറിഞ്ഞിപ്പൂ പറിച്ച് കിരീടമാക്കി തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽപിടിച്ച് ഫോട്ടോഷൂട്ട് നടത്തുകയും സംഭവത്തിൽ ഇപ്പോൾ വനംവകുപ്പ് തേടുന്ന രണ്ട് പേരിൽ ഒരാൾ ഇടുക്കി സ്വദേശിയും ഒരാൾ എറണാകുളം സ്വദേശിയും ആണെന്നാണ് സൂചന. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇവർക്കെതിരേ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ALSO READ: ‘ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം
സംരക്ഷിത സസ്യമാണ് നീലക്കുറിഞ്ഞി. നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളെ അനുവദിക്കുമെങ്കിലും പൂ പറിക്കരുതെന്ന കർശനമായ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം അനുവദിക്കാറുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായി പൂ പറിക്കുകയും കൂടുതൽ ആളുകളെ പറിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ നീലക്കുറിഞ്ഞിപ്പൂക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തതാണ് നടപടി കടുപ്പിക്കാൻ വനംവകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കുറ്റം തെളിഞ്ഞാൽ ലഭിക്കുന്ന ശിക്ഷ കണക്കിലെടുക്കുമ്പോൾ മോഷണത്തെക്കാൾ വലിയ കുറ്റമാണ് നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത്. മോഷണത്തിന്റെ ശിക്ഷ സാഹചര്യം അനുസരിച്ച് വ്യത്യസ്തപ്പെടാം. എങ്കിലും ചെറിയ മോഷണങ്ങൾക്ക് ചിലപ്പോൾ മൂന്ന് വർഷം വരെ തടവും പിഴയുമൊക്കെ ലഭിക്കാം. ഇവിടെ നീലക്കുറിഞ്ഞി പറിച്ചതായി കുറ്റം തെളിഞ്ഞാൽ 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ആണ് ശിക്ഷ.
നീലക്കുറിഞ്ഞി പൂത്ത് തുടങ്ങിയപ്പോൾ സഞ്ചാരികളെ അനുവദിച്ചുകൊണ്ട്, സന്ദർശകർ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വനംവകുപ്പ് കർശന നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് പൂപറിച്ച് ഫോട്ടോ എടുക്കുകയും അത് വൈറലാകുകയും ചെയ്തതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയും വകുപ്പുതല നടപടി തുടങ്ങുകയും ചെയ്തിരിക്കുന്നത്.
മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരം ആണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പേർ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ നീലക്കുറിഞ്ഞി പൂ പറിച്ച് ബൊക്കെയാക്കി പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ വനംവകുപ്പ് നടപടി കടുപ്പിച്ചാൽ നിലവിൽ കേസെടുത്തിരിക്കുന്നവർക്ക് പുറമേ കൂടുതൽ പേർക്കെതിരേ നടപടി ഉണ്ടായേക്കാം.
English Summary
The Forest Department has now initiated action against two people in Munnar for plucking a blueberry flower, wearing it on their heads, and holding it as a bouquet in their hands for a photoshoot. It is reported that one of them is a native of Idukki and the other is a native of Ernakulam. The Forest Department has registered a case against them and started an investigation after the visuals went viral on social media.