Pinarayi Potty Photo Controversy: അത് എഐ ചിത്രമോ? ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
Pinarayi Potty Photo Controversy Case: ഉണ്ണികൃഷ്ണന്‍ പോറ്റിയും, പിണറായി വിജയനും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. എൻ സുബ്രഹ്മണ്യനെതിരെയാണ് കേസെടുത്തത്
കോഴിക്കോട് : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും, മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. ‘പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്ര മേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണം?’ എന്ന അടിക്കുറിപ്പോടെയാണ് സുബ്രഹ്മണ്യന്‍ ഫോട്ടോ പങ്കുവച്ചത്.
എഫ്ബിയിൽ നിന്ന് കിട്ടിയ ഫോട്ടോ ആണെന്നും സുബ്രഹ്മണ്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് എഐ ചിത്രങ്ങളാണെന്ന വാദമുയരുന്നുണ്ട്. ഇത് എഐ ചിത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു.
സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എഐ ചിത്രങ്ങളുമായി ബന്ധപ്പെട്ട വസ്തുത പുറത്തുവരുമെന്നായിരുന്നു എംവി ഗോവിന്ദന്റെ അവകാശവാദം.
Also Read: Sabarimala Gold Scam: പത്മനാഭസ്വാമി ക്ഷേത്രത്തെയും ഉന്നം വെച്ചു! കണ്ണുവെച്ചത് 1000 കോടിയിലേക്ക്
പോറ്റിയും സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും, അടൂര്‍ പ്രകാശിന് ഈ വിഷയത്തില്‍ മറുപടിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. സോണിയയും പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ അടൂര്‍ പ്രകാശ് കൃത്യമായ മറുപടി പറയണം. അടൂര്‍ പ്രകാശ് മറുപടി പറയാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അദ്ദേഹം എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.
സ്വര്‍ണ്ണക്കൊള്ളയിലെ രണ്ട് പ്രതികള്‍ സോണിയാ ഗാന്ധിയെ എന്തിനാണ് കണ്ടതെന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത യുഡിഎഫ് കണ്‍വീനര്‍ക്കുണ്ട്. നിലവിലെ അന്വേഷണങ്ങള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി – സോണിയാ ഗാന്ധി കൂടിക്കാഴ്ചയും അന്വേഷണ പരിധിയില്‍ വരണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.