Kochi: മെട്രോ നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി; കൊച്ചിയിൽ ഇന്ന് കുടിവെള്ളം മുടങ്ങും
Pipe burst in Kaloor: കോൺഗ്രസ് പ്രവർത്തകർ രാത്രി റോഡ് ഉപരോധിച്ചതോടെ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. നിലവിൽ പമ്പിങ് നിർത്തിയിട്ടില്ല. ഇന്ന് ഉച്ചയോടെ പമ്പിങ് നിർത്തി അറ്റകുറ്റപ്പണി ചെയ്യാനാണ് ജല അതോറിറ്റി തീരുമാനം.
കൊച്ചി: മെട്രോ നിർമാണത്തിനിടെ കലൂരിൽ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്‌റ്റേഡിയത്തിന് സമീപമാണ് തിങ്കളാഴ്ച രാത്രിയോടെ കുഴൽ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയത്. ഇന്ന് രാവിലെ 9.30ന് കലക്ടറുടെ നേതൃത്വത്തിൽ കെഎംആർഎൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും.
നിലവിൽ പമ്പിങ് നിർത്തിയിട്ടില്ല. ഇന്ന് ഉച്ചയോടെ പമ്പിങ് നിർത്തി അറ്റകുറ്റപ്പണി ചെയ്യാനാണ് ജല അതോറിറ്റി തീരുമാനം. അത്തരത്തിൽ പമ്പിങ് നിർത്തിയാൽ കലൂർ, പാലാരിവട്ടം, തമ്മനം, ഇടപ്പള്ളി, മാമംഗലം, അഞ്ചുമന, പോണേക്കര, എളമക്കര, ചേരാനല്ലൂരിന്റെ ചില ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങാൻ സാധ്യതയുള്ളതയാി ജല അതോറിറ്റി വകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ രാത്രി റോഡ് ഉപരോധിച്ചതോടെ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. കെഎംആര്‍എല്ലിന്റെ ചെലവില്‍ ടാങ്കറില്‍ വെള്ളം എത്തിക്കുമെന്നും ചൊവ്വാഴ്ച വൈകിട്ടോടെ പ്രശ്‌നം പരിഹരിക്കുമെന്നും കലക്ടർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ALSO READ: തിരക്ക് മറികടക്കാന്‍ തിരക്കിട്ട പദ്ധതി; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ പ്ലാന്‍
കലൂരിൽ തുടർച്ചയായി പൈപ്പ് പൊട്ടുന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇത്തരത്തിൽ പൈപ്പ് പൊട്ടിയിരുന്നു. കെഎംആർഎല്ലിന്റെ പൈലിങ്ങിനിടെയാണ് വെള്ളി അർധരാത്രി കലൂർ ജെഎൽഎൻ മെട്രോ സ്റ്റേഷനുസമീപം പില്ലർ 540ന്റെ പരിസരത്ത് ജല അതോറിറ്റിയുടെ 300എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്.
തുടർന്ന് കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, തമ്മനം, അഞ്ചുമന, പാടിവട്ടം തുടങ്ങിയ മേഖലകളിലും ചേരാനല്ലൂർ പഞ്ചായത്തിലും ജലവിതരണം മുടങ്ങിയിരുന്നു. പൈപ്പ് ശരിയാക്കി തിങ്കളാഴ്ച പമ്പിങ് വീണ്ടും ആരംഭിച്ചതിനുടനെയാണ് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടിയത്.