Sabarimala : 10 ജില്ലകളിലെ 82 റോഡുകൾക്കായി 377.8 കോടി, ശബരിമല യാത്ര ഇനി കഠിനമാകില്ല
Kerala Government sanctioned 377.8 Crore for Sabarimala road: തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊല്ലത്താകട്ടെ 15 റോഡുകൾക്ക് 54. 20 കോടിയും. പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടിയും, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടിയും അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലം ആരംഭിക്കാറായതോടെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളും വന്നു തുടങ്ങുന്നു. നവംബർ 17 -ന് വൃശ്ചികമാസം ആരംഭിക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനകാലം ആരംഭിക്കുകയാണ്. ഇതിനു മുമ്പ് സംസ്ഥാനത്തെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എത്തിക്കഴിഞ്ഞു.
ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന സംസ്ഥാനത്തെ വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായാണ് വിവരം. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊല്ലത്താകട്ടെ 15 റോഡുകൾക്ക് 54. 20 കോടിയും. പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടിയും, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടിയും അനുവദിച്ചിട്ടുണ്ട്. കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടിയാണ് അനുവദിച്ച തുക.
ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32. 42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് മാറ്റിവെച്ചിട്ടുള്ളതെന്നു ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.