ഓട്ടോയുടെ ഡോറിനരികെ ഇരിക്കാൻ കൊതിച്ചു, വിധി കവർന്നത് മിടുമിടുക്കനെ; നാടിന്റെ നൊമ്പരമായി അമൻ
Aman, a second-grade student who died in an auto-rickshaw accident: കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ഉണ്ടായ അപകടത്തിൽ, മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സ് ബിനിയുടെയും മകൻ അമൻ മരിച്ചത്.
മുക്കം: ചേച്ചിക്ക് ഒപ്പം എന്നും സ്കൂളിൽ പോകുന്ന ഓട്ടോ, സ്ഥിരമായി അതിന്റെ ഡോറിന്റെ സൈഡിൽ ഇരിക്കാറുണ്ടായിരുന്നത് ഡ്രൈവറുടെ മകൻ. അന്ന് അസുഖത്തെ തുടർന്ന് ചേച്ചി സ്കൂളിലേക്ക് വന്നില്ല, സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ഓട്ടോയുടെ അടുത്തെത്തിയ അമന് അന്ന് ഓട്ടോയുടെ വലതു വശത്ത് ഡോറിനരികെ ഇരിക്കാൻ അതിയായ ആഗ്രഹം, ആ ആഗ്രഹവും നിറവേറ്റി ഓട്ടോയുടെ ഡോറിനരികെ ഇരുന്ന് വീട്ടിലേക്ക് പോയ ആ ഏഴ് വയസുകാരന്റെ യാത്ര പക്ഷേ ചെന്നെത്തിയത് അച്ഛനും അമ്മയ്ക്കും ചേച്ചിക്കും അധ്യാപകർക്കും സ്കൂളിനും ഒരു നാടിനും തീരാ വേദനയാകുന്ന നൊമ്പരത്തിലേക്ക് ആയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ഉണ്ടായ അപകടത്തിൽ, മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗത്തിലെ ലീഡ് യു.ഐ ഡിസൈനർ ഷമീഷ് കാവുങ്ങലിന്റെയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സ് ബിനിയുടെയും മകൻ അമൻ മരിച്ചത്. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയായിരുന്നു അമൻ. ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി ഇമ സഹോദരിയാണ്.
ALSO READ: കാസർഗോഡ് റിട്ട. എസ്ഐ തൂങ്ങിമരിച്ച നിലയിൽ; കൊച്ചിയിൽ പോലീസുകാരനെ കാണാതായി
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേന്ദമംഗലൂർ പുൽപ്പറമ്പിന് സമീപത്തായിരുന്നു അമന്റെ ജീവനെടുത്ത അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ അമന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അമനും സഹോദരിയും പിതൃസഹോദരന്റെ രണ്ടു മക്കളും ഓട്ടോറിക്ഷ ഡ്രൈവറുടെ മകനും സ്ഥിരമായി ഈ ഓട്ടോയിൽ ആയിരുന്നു സ്കൂളിൽ പോയിരുന്നത്.
അമന്റെ മരണം മാതാപിതാക്കളെ മാത്രമല്ല, ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. പങ്കെടുക്കുന്ന ക്വിസ് മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ എന്നാണ് അമലിനെപ്പറ്റി അധ്യാപകർ കണ്ണീരോടെ ഓർത്തെടുക്കുന്നത്. ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയി അമൻ ആയിരുന്നു. പഠനത്തിൽ മാത്രമല്ല, ഈ കൊച്ച് പ്രായത്തിൽ തന്നെ സഹജീവി സ്നേഹത്തിലും സമൂഹത്തിന് മാതൃകയാകുന്ന ജീവിതമായിരുന്നു അമന്റേത്.
ചൂരൽമല ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ, കുടുക്കയിൽ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അമനും ചേച്ചിയും ഒട്ടും ശങ്കിച്ചുനിന്നില്ല. അമന്റെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് തിരുവമ്പാടി മുൻ എംഎൽഎ ലിന്റോ ജോസഫ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം അമന്റെ ഈ നന്മയെ ഓർത്തെടുക്കുന്നുണ്ട്.
“ഞങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ പൈസയും, കാശിക്കുഞ്ചി പൊട്ടിച്ച് കിട്ടിയ പൈസയും വയനാട്ടിലെ കുട്ടികൾക്ക് പുസ്തകവും ബാഗും വാങ്ങാൻ വേണ്ടി നൽകുന്നു “- ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ അമനും അവന്റെ ചേച്ചി ഇമയും 2024 വയനാട് ദുരന്തത്തിന് അവരുടെ സമ്പാദ്യം കൈമാറിയപ്പോൾ പറഞ്ഞതാണ് ഇത്. ഈ കുഞ്ഞ് എത്രമാത്രം മനുഷ്യരേ സ്നേഹിച്ചിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് മാതൃകയാണ് നമ്മുടെ പൊന്നുമോൻ അമൻ- എന്ന് ലിന്റോ ഫെയ്സ്ബുക്കിൽ കുറിച്ചു.
ചെറുപുഞ്ചിരിയോടെ അരികിലെത്തുന്ന അമൻ, സഹപാഠികൾക്കും അധ്യാപകർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് എഴുത്തിലും ചിത്രംവരയിലും ഈ രണ്ടാം ക്ലാസുകാരൻ മികവ് പുലർത്തിയിരുന്നു എന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വിധി അമന്റെ ജീവൻ കവർന്നതിൽ തേങ്ങുന്നത് ഒരു വീട് മാത്രമല്ല, ഒരു നാട് മുഴുവനാണ്.
English Summary
Teachers and the village shed tears at the death of Aman, a second-grade student of Manassery Govt. UP School, who died in an auto-rickshaw accident. Aman was brilliant in studies and quiz programs. He also excelled in writing and drawing. Aman had become the beloved son of the village by transferring the money received from Vishu Kaineetam to the Wayanad Distress Relief Fund.