ജയിലിൽ നിന്ന് സുഗതൻ വരുമോ? തിരുവനന്തപുരത്തെ ‘സീരിയൽ’ സസ്പെൻസ്! നിർണായക കോർപറേഷൻ കൗൺസിൽ യോഗം ഇന്ന്
Thiruvananthapuram Corporation Council meeting today: ഇന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക യോഗം നടക്കും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതൻ പങ്കെടുക്കുമോ എന്നതാണ് ഇന്നത്തെ കൗൺസിലിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ചോദ്യം. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കുന്നുണ്ട്.

Thiruvananthapuram Corporation Councilor R. Sugathan
തിരുവനന്തപുരം: ‘സീരിയൽ’ സസ്പെൻസ് നിലനിർത്തി ഇന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക യോഗം നടക്കും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതൻ പങ്കെടുക്കുമോ എന്നതാണ് ഇന്നത്തെ കൗൺസിലിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ചോദ്യം. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കുന്നുണ്ട്. സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാണ് ഇന്നത്തേത്. അതിനാൽത്തന്നെ ഇന്ന് കൂടി പങ്കെടുത്തില്ലെങ്കിൽ സുഗതനെതിരേ അയോഗ്യത നടപടി വേണ്ടിവരും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ ഇന്ന് ഏത് വിധേനയും പാസാക്കാനാണ് ബിജെപി നീക്കം.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത കൽപിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് സുഗതന് കുരുക്കായത്. അയോഗ്യത മറികടക്കാൻ അഭിഭാഷകൻ മുഖാന്തരം ആറ് മാസം അവധി ആവശ്യപ്പെട്ടുള്ള അപേക്ഷ മേയർ വി.വി. രാജേഷിന് സുഗതൻ സമർപ്പിച്ചിട്ടുണ്ട്.
Also Read: പേമാരിയിൽ വലയും…കേരളം മുഴുക്കെ കനത്ത മഴ; ഓറഞ്ച് അലർട്ട് ഈ ജില്ലക്കാർക്ക്
അതേസമയം സുഗതന്റെ അവധി അപേക്ഷയെ ഏത് വിധേനയും ചെറുക്കാനും സുഗതന്റെ ജയിൽവാസം ബിജെപിക്ക് എതിരേയുള്ള മുഖ്യ ആയുധമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം. പക്ഷേ ബിജെപി ഇതിനെ കാര്യമാക്കുന്നില്ല. ഒരു അയോഗ്യത ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് മേയർ വിവി രാജേഷിന്റെ നിലപാട്.
കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുഗതന്റെ ജയിൽവാസത്തെ തുടർന്ന് ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത ചില രാഷ്ട്രീയ നീക്കങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ അരങ്ങേറിയത്.
ഒരു ജനപ്രതിനിധി ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി സംഭവിച്ചത് സുഗതന്റെ കാര്യത്തിലായിരുന്നു. കൗൺസിലർമാർ വിവിധ ദൈവങ്ങളുടെ പേരുകളിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിയ കോടതി വിധിയെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും അയോഗ്യനാകാതിരിക്കാൻ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്തുകയും ചെയ്തത് സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു.
സത്യപ്രതിജ്ഞ സംബന്ധിച്ച തലവേദനകൾ ഒരുവിധം അവസാനിച്ചതിന് പിന്നാലെയാണ് സുഗതന്റെ ജയിൽവാസം വീണ്ടും അയോഗ്യത ഭീഷണിയുടെ രൂപത്തിൽ ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നത്. ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇന്ന് സുഗതന്റെ അവധി അപേക്ഷ ബിജെപി പാസാക്കിയെടുത്താലും അതിനെ നിയമപരമായി നേരിടാൻ തന്നെയാണ് എൽഡിഎഫ് നീക്കം.
നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 1 സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ ബലത്തിലാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ കൗൺസിലർ സ്ഥാനം അയോഗ്യമാക്കപ്പെട്ടാൽ അത് നേരിയ ഭൂരിപക്ഷത്തിൽ നിൽക്കുന്ന ബിജെപിയുടെ ഭരണത്തിനും വലിയ വെല്ലുവിളിയാകും. അതിനാൽ ഇന്ന് സുഗതന്റെ അവധി അപേക്ഷ കൗൺസിലിൽ ബിജെപി പാസാക്കിയെടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, അവധി പാസായാൽ പ്രതിപക്ഷവും തള്ളിയാൽ ബിജെപിയും കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്.
English Summary
A crucial meeting of the Thiruvananthapuram Corporation will be held today. The main question that makes today’s council noteworthy is whether BJP leader and Vazhottukonam councilor R. Sugathan, who is in jail in the Kappa case, will attend. Today is the third council meeting in a row that Sugathan has not attended. Therefore, if he does not attend today too, disqualification action will be required against Sugathan, which makes today’s meeting notable.