Ashes Test: കാത്തുകാത്തിരുന്ന് ഒടുവിലൊരു ജയം; ആഷസിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട പരാജയ പരമ്പര അവസാനിപ്പിച്ച് ഇംഗ്ലണ്ട്
England Wins 4th Ashes: ഒന്നരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയയിലൊരു ടെസ്റ്റ് വിജയിച്ച് ഇംഗ്ലണ്ട്. നാലാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിൻ്റെ ജയം.

ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് ആശ്വാസജയം. എംസിജിയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് നേരത്തെ തന്നെ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടോംഗ് കളിയിലെ താരമായി. (Image Credits- PTI)

15 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ ഒരു ആഷസ് മത്സരം വിജയിക്കുന്നത്. 2011 ജനുവരി മാസത്തിൽ സിഡ്നി ഗ്രൗണ്ടിൽ ഒരു കളി വിജയിച്ചതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ ഒരു ആഷസ് മത്സരം വിജയിച്ചിരുന്നില്ല. 16 പരാജയവും രണ്ട് സമനിലയുമായിരുന്നു കൈമുതൽ.

ബാറ്റർമാരുടെ ശവപ്പറമ്പായ എംസിജിയിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 152 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടോംഗ് ആയിരുന്നു ഇംഗ്ലണ്ടിൻ്റെ ഹീറോ. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 110 റൺസിന് പുറത്ത്. ഓസീസിനായി മൈക്കൽ നെസർ നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ വീണ്ടും തകർന്നു. ബ്രൈഡൻ കാഴ്സ് (4), ബെൻ സ്റ്റോക്സ് (3), ജോഷ് ടോംഗ് (2) എന്നിവർ ചേർന്ന് ഓസീസിനെ 132 റൺസിന് തകർത്തെറിഞ്ഞു. മറുപടിയായി ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് കളി വിജയിച്ചു. ജേക്കബ് ബെഥൽ (40) ആയിരുന്നു ടോപ്പ് സ്കോറർ.

ആദ്യ മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ടിൻ്റെ പരാജയം ദയനീയമായായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ എട്ട് വിക്കറ്റിനും മൂന്നാമത്തെ കളി 82 റൺസിനും ഇംഗ്ലണ്ട് അടിയറവച്ചു. ഇതോടെ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തെ മാറ്റണമെന്ന ആവശ്യം ഇംഗ്ലണ്ടിൻ്റെ മുൻ താരങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.