Gautam Gambhir: ‘കേൾക്കുന്നതൊക്കെ കള്ളക്കഥ’; ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തുനിന്ന് ഗംഭീറിന് ഇളക്കമുണ്ടാവില്ലെന്ന് ബിസിസിഐ
Devajit Saikia About Gautam Gambhir: ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ഗംഭീറിനെ മാറ്റില്ലെന്ന് ബിസിസിഐ. പ്രസിഡൻ്റ് ദേവജിത് സൈകിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റുന്നു എന്ന വാർത്തകൾ തെറ്റെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ. വാർത്തയിൽ അടിസ്ഥാനമില്ലെന്നും അതൊക്കെ അഭ്യൂഹങ്ങളാണെന്നും സൈകിയ പറഞ്ഞു. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. (Image Creditts- PTI)

റെഡ് ബോൾ പരിശീലക സെറ്റപ്പിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് സൈകിയ പറഞ്ഞു. കരാർ പ്രകാരം ഗംഭീർ തന്നെ ഈ സ്ഥാനത്ത് തുടരും. ഒരു പരിശീലകനുമായും ഇക്കാര്യത്തിൽ ബിസിസിഐ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ചകൾ നടന്നിട്ടില്ല. 2027 ഏകദിന ലോകകപ്പ് വരെ നീളുന്ന പരിശീലന കരാറിന് മാറ്റമില്ലെന്നും ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഗംഭീറിന് പകരം മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മണെ ഗംഭീറിന് പകരം ദേശീയ ടെസ്റ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ലക്ഷ്മൺ പരിശീലക സ്ഥാനം നിരസിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ സ്വന്തം നാട്ടിൽ ഏൽക്കേണ്ടിവന്ന ടെസ്റ്റ് പരമ്പര പരാജയങ്ങളും ഓസ്ട്രേലിയയിൽ ബോർഡർ ഗവാസ്കർ ട്രോഫി നഷ്ടമായതും ഗംഭീറിന് തിരിച്ചടിയായെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനെയാണ് സൈകിയ തള്ളിയത്.