Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
Miroslav Klose backs Lionel Messi for goal record: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന തന്റെ റെക്കോർഡ് തകരാൻ സാധ്യതയുണ്ടെന്ന് ഇതിഹാസ ജർമ്മൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെ. ലയണൽ മെസിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള പ്രധാന താരം.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന തന്റെ റെക്കോർഡ് തകരാൻ സാധ്യതയുണ്ടെന്ന് ഇതിഹാസ ജർമ്മൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെ. ലയണൽ മെസിയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള പ്രധാന താരം. ഇത് മെസിയുടെ ആറാം ലോകകപ്പാണ്. ക്ലോസെയുടെ 16 ഗോളുകൾ എന്ന നാഴികക്കല്ലിന് വെറും മൂന്ന് ഗോളുകൾ മാത്രം അകലെയാണ് താരം (Image Credit Source: PTI).

13 ഗോളുകളാണ് മെസിയുടെ പേരിൽ ഇപ്പോൾ ഉള്ളത്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ തൊട്ടുപിന്നാലെയുണ്ട്. 12 ഗോളുകളാണ് എംബാപ്പെ നേടിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ താരം ഹാട്രിക്ക് നേടിയിരുന്നു.

ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഈ വർഷം ഉയർത്തിയത് തന്റെ റെക്കോർഡ് തകർക്കപ്പെടാനുള്ള സാധ്യത വർധിപ്പിച്ചെന്ന് മിറോസ്ലാവ് ക്ലോസെ പറഞ്ഞു. ഈ ടൂർണമെന്റിൽ തന്റെ റെക്കോഡ് തകരുമെന്ന് പ്രതീക്ഷിക്കുന്നു. മെസിയുടെ വലിയൊരു ആരാധകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മെസി തന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് ക്ലോസെയുടെ ആഗ്രഹം.

"കൂടുതല്‍ ടീമുകളും, കൂടുതല്‍ മത്സരങ്ങളുമുള്ളതിനാല്‍ ഗോളുകൾ നേടാനുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകും. അർജന്റീനയും ഫ്രാൻസും ബഹുദൂരം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെക്കോർഡ് എന്തായാലും എപ്പോഴെങ്കിലും തകരും. അത് തകര്‍ക്കാന്‍ മെസിയെ സ്വാഗതം ചെയ്യുന്നു. ഞാൻ എപ്പോഴും മെസ്സിയുടെ ഒരു വലിയ ആരാധകനാണ്," അദ്ദേഹം പറഞ്ഞു.

മെസ്സി ഒരു പ്രതിഭയാണ്. അർജന്റീന കോച്ച് സ്കലോണിയോട് വലിയ ബഹുമാനമുണ്ട്. ലാസിയോയിൽ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം തനിക്ക് നഗരമെല്ലാം ചുറ്റിക്കാണിച്ചു തന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ക്ലോസെ കൂട്ടിച്ചേർത്തു.