Harshit Rana: ബൗളിംഗിൽ കൊടുക്കുന്ന റൺസ് ബാറ്റിംഗിൽ അടിച്ചെടുക്കും; ഹർഷിത് റാണയെ വിശ്വസിക്കാം
Harshit Rana Against New Zealand: ന്യൂസീലൻഡിനെതിരെ ഹർഷിത് റാണ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങി. ഇത് ടീം മാനേജ്മെൻ്റിന് നൽകുന്ന പ്രതീക്ഷ വലുതാണ്.

ഹർഷിത് റാണ ത്രീ ഫോർമാറ്റ് പ്ലയറായപ്പോൾ കടുത്ത വിമർശനങ്ങൾ നേരിട്ട ഒരാളാണ് പരിശീലകൻ ഗൗതം ഗംഭീർ. എന്ത് ചെയ്തിട്ടാണ് ഹർഷിത് മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നതെന്ന ചോദ്യങ്ങളോട് അയാളെ ഒരു ഓൾറൗണ്ടറാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്മെൻ്റ് പറഞ്ഞു. (Image Credits- PTI)

ന്യൂസീലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഹർഷിത് റാണ ഈ ഓൾറൗണ്ടർ ടാഗിനോട് ആദ്യമായി നീതിപുലർത്തി. ഡെവോൺ കോൺവെ, വിൽ യങ് എന്നിവരടക്കം മൂന്ന് പേരെ പുറത്താക്കിയ ഹർഷിത് തൻ്റെ ആദ്യ ഏകദിന ഫിഫ്റ്റിയും ഈ മത്സരത്തിൽ അടിച്ചെടുത്തു.

കോൺവെയെയും യങിനെയും പുറത്താക്കി ഇന്ത്യക്ക് നല്ല തുടക്കം നൽകിയത് ഹർഷിതാണ്. സെക്കൻഡ് സ്പെല്ലിൽ തല്ലുവാങ്ങിയ ഹർഷിത് 10 ഓവറിൽ 83 റൺസ് വഴങ്ങി. മൂന്നാം ഏകദിനത്തിൽ ഏറ്റവും മോശം എക്കോണമിയുള്ളത് ഹർഷിത് റാണയ്ക്കായിരുന്നു. പക്ഷേ, വിക്കറ്റെടുത്തു.

ബാറ്റിംഗിൽ ഇന്ത്യ തോൽവിയുറപ്പിച്ച ഘട്ടത്തിലാണ് ഹർഷിത് റാണ ക്രീസിലെത്തുന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിൽ നിന്ന് കോലിയുമായി ചേർന്ന ഹർഷിത് ഇന്ത്യയെ 277 റൻസിലെത്തിച്ചിട്ടാണ് മടങ്ങുന്നത്. ഏഴാം വിക്കറ്റിൽ 99 റൺസിൻ്റെ നിർണായക കൂട്ടുകെട്ട്.

മത്സരത്തിൽ 43 പന്തുകൾ നേരിട്ട ഹർഷിത് 52 റൺസ് നേടി പുറത്താവുകയായിരുന്നു. നാല് വീതം ബൗണ്ടറിയും സിക്സറുകളും നേടിയ താരം ഏഴാം നമ്പരിൽ ബാറ്റ് ചെയ്യാനറിയാവുന്ന ഒരു പേസറെന്ന ഇന്ത്യൻ മാനേജ്മെൻ്റിൻ്റെ ഏറെക്കാലമായുള്ള തേടൽ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ.