India vs England: പന്തിൻ്റെ പരിക്കേറ്റ കാൽ ലക്ഷ്യം വച്ച് ഇംഗ്ലണ്ട് പേസർമാർ; ഇതോ സ്പോർട്സ്മാൻ സ്പിരിറ്റെന്ന് സോഷ്യൽ മീഡിയ
England Pacers Targert Rishabh Pants Injured Foot: ഋഷഭ് പന്തിൻ്റെ പരിക്കേറ്റ കാൽ ലക്ഷ്യം വച്ച് പന്തെറിഞ്ഞ ഇംഗ്ലണ്ട് പേസർമാർക്ക് വിമർശനം. ജോഫ്ര ആർച്ചറിനും ബെൻ സ്റ്റോക്സിനും എതിരെയാണ് സോഷ്യൽ മീഡിയ രംഗത്തുവന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 358 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ്. (Image Credits- PTI)

ഇന്ത്യൻ ഇന്നിംഗ്സിൽ സായ് സുദർശൻ, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് എന്നിവർ ഫിഫ്റ്റിയടിച്ചു. കാൽവിരലിന് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായ പന്ത് തിരികെവന്നാണ് ഫിഫ്റ്റി തികച്ചത്. ഓടാനോ കൃത്യമായി ബാലൻസ് ചെയ്ത് നിൽക്കാനോ സാധിക്കാതിരുന്ന പന്ത് ഒടുവിൽ ആർച്ചറിന് മുന്നിൽ വീണു.

ഇതിനിടെ ഇംഗ്ലണ്ട് പേസർമാർ പന്തിൻ്റെ പരിക്കേറ്റ കാൽവിരൽ ലക്ഷ്യമാക്കി പന്തെറിഞ്ഞത് ചർച്ചയായി. ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും പലതവണ പന്തിൻ്റെ കാൽ ലക്ഷ്യമാക്കി ഫുൾ ബോളുകൾ എറിഞ്ഞു. ക്രിസ് വോക്സിൻ്റെ ഓവറിൽ വലതുകാലിലെ വിരലിലാണ് പന്തിന് പരിക്കേറ്റത്.

കാലിലേക്കെത്തിയ യോർക്കറുകളും ഫുൾടോസുകളും പന്ത് അടിച്ചകറ്റിയെങ്കിലും പരിക്കേറ്റ കാൽ ലക്ഷ്യമാക്കി പന്തെറിഞ്ഞ ഇംഗ്ലണ്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. ഇതാണോ ഇംഗ്ലണ്ട് താരങ്ങൾ പലതവണ പറഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റ് എന്നാണ് ചോദ്യം.

മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1 എന്ന നിലയിൽ പിന്നിലാണ്. മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യ പരമ്പരയിൽ സമനില പാലിക്കും. ഇംഗ്ലണ്ട് വിജയിച്ചാൽ അവർ പരമ്പര ഉറപ്പിക്കും. അതിനാൽ ഇപ്പോൾ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലാണ്.