Vegetable Price Hike: തീ പിടിപ്പിച്ച് പച്ചക്കറി വില; മഴ ചതിച്ചാൽ ഓണസദ്യയും വെള്ളത്തിൽ!
Kerala Vegetable Price Hike: വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് പച്ചക്കറി വില കുതിപ്പ് ഇരട്ടി പ്രഹരമാണ് നൽകുന്നത്. കാലാവസ്ഥ വ്യതിയാനമാണ് വില കുതിക്കാൻ പ്രധാന കാരണം. ഇന്ധനവില വർധനവും ചരക്കുകൂലി കൂടിയതും വില ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, ഈ കുതിപ്പ് ഓണത്തിനുമുണ്ടാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് പച്ചക്കറി വില കുതിപ്പ് ഇരട്ടി പ്രഹരമാണ് നൽകുന്നത്. കാലാവസ്ഥ വ്യതിയാനമാണ് വില കുതിക്കാൻ പ്രധാന കാരണം. കനത്ത മഴയെ തുടർന്ന് ഉത്പാദനം വലിയതോതിൽ ഇടിഞ്ഞത് പെട്ടെന്നുള്ള വിലക്കയറ്റത്തിലേക്ക് നയിച്ചു. (Image Credit source: Getty/PTI)

ഇഞ്ചി വില കിലോഗ്രാമിന്‍ 250 രൂപ വരെയായി ഉയർന്നു. കനത്ത മഴയെ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ 75 ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സാധാരണയായി ഒരു ടൺ ഇഞ്ചി ലഭിക്കേണ്ട സ്ഥാനത്ത് നിലവിൽ തോട്ടങ്ങളിൽനിന്നു വെറും 250 കിലോഗ്രാം മാത്രമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.

വെളുത്തുള്ളി നിലവിൽ 180 - 200 രൂപ നിരക്കിലാണ് വിൽക്കുന്നത്. സവാള വില 32– 35 രൂപയായി ഉയർന്നിട്ടുണ്ട്. തക്കാളി വില കിലോഗ്രാമിന് 39– 42 രൂപയായി തുടരുമ്പോൾ തക്കാളി ബോക്സിന് 900 രൂപയോളമാണ് മൊത്ത വ്യാപാര നിരക്ക്. കൂടാതെ, ബീൻസിന് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 90 രൂപ വരെയായി ഉയർന്നിട്ടുണ്ട്.

കാരറ്റിന് 65–70 രൂപയാണു വില. വെണ്ടയ്ക്ക 35– 40 രൂപ. ബീറ്റ് റൂട്ട് 48 - 60, കോളിഫ്ലവർ 39- 56, കാബേജ് 44 – 56 എന്നിങ്ങനെയാണു വില. അതേസമയം പ്രദേശങ്ങൾക്കും മാർക്കറ്റിനും അനുസരിച്ച് വിലയിൽ നേരിയ വ്യത്യാസം വന്നേക്കാം. ഉൽപാദന കേന്ദ്രങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണു പച്ചക്കറികളുടെ വില വർധിക്കാൻ ഇടയാക്കിയത്.

ഇന്ധനവില വർധനവും ചരക്കുകൂലി കൂടിയതും വില ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, ഈ കുതിപ്പ് ഓണത്തിനുമുണ്ടാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. ഓണത്തിന് ഒരു മാസം മാത്രമാണ് ബാക്കി. ഓണസദ്യ തയ്യാറാക്കി പോക്കറ്റ് കീറിയേക്കുമെന്നാണ് ആശങ്ക. പച്ചക്കറിയോടൊപ്പം അരി പോലുള്ള മറ്റ് സാധനങ്ങളുടെ വിലയും കൂടുന്നുണ്ട്.