നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അർജന്റീനയെ ചൂടിച്ച റിയൽ GOAT
Lionel Messi The Real GOAT who powered Argentina from the World Cup to Olympic gold: പോരാട്ടത്തിന്റെ പത്താം നമ്പർ ചരിത്രത്താളുകളിൽ ഒളിപ്പിച്ച്, മെസി ആ നീലക്കുപ്പായം അഴിക്കുമ്പോൾ അർജന്റീനയിലുള്ളവർ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ആ വാർത്തയെ സ്വീകരിക്കുന്നത്. വിടപറയുന്നത് വെറുമൊരു കളിക്കാരനല്ല, ഫുട്ബോളിനെ ആത്മാവോളം സ്നേഹിക്കാൻ പഠിപ്പിച്ച ഒരു വികാരമാണ്.

ലോകത്തെമ്പാടുമുള്ള അർജന്റീന ആരാധകരുടെ നെഞ്ച് നീറ്റുന്ന ആ വാർത്ത എത്തിയിരിക്കുന്നു, തങ്ങളുടെ മിശിഹ, ഫുട്ബോളിലെ ഇതിഹാസം, സാക്ഷാൽ ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ചു. അർജന്റീനയുടെ വെള്ളയും നീലയും നിറമുള്ള കുപ്പായം ധരിച്ച ആ മാന്ത്രികന്റെ കാൽപ്പന്താട്ടം ഇനി നേരിൽ കാണാനാകില്ല. തന്റെ ടീമിനെ ഒരു രാജാവിനെപ്പോലെ നയിച്ച് സകല നേട്ടങ്ങളും വെട്ടിപ്പിടിച്ച് തന്റെ ആരാധകർക്ക് സമ്മാനിച്ച ശേഷം ഇതാ ആ നായകൻ ബൂട്ടഴിച്ച് കളം വിട്ടിരിക്കുന്നു. (ഇമേജ് ക്രെഡിറ്റ്: Getty Images)

ഏതൊരു അർജന്റീന ആരാധകനെ സംബന്ധിച്ചും സങ്കടപ്പെടുത്തുന്ന വാർത്തയാണ് മെസിയുടെ വിരമിക്കൽ. സാധാരണ പ്രായത്തിന്റെ അവശതകൾകൊണ്ടും മറ്റും ഫോം ഏറെക്കുറെ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് പല താരങ്ങളും ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാറുള്ളത്. എന്നാലിവിടെ 39 വയസായെങ്കിലും 18 വയസുമുതലുള്ള യുവതാരങ്ങളെക്കാൾ ചുറുചുറുക്കോടെ മെസി ഇപ്പോഴും മൈതാനം നിറഞ്ഞ് കളിക്കുന്നുണ്ട്.

ഇത്തവണത്തെ ലോകകപ്പിലും ഇപ്പോൾ നടക്കുന്ന ക്ലബ് ഫുട്ബോൾ മത്സരങ്ങളിലും മെസി സാധ്യമായ ഏറ്റവും മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്റർ മയാമിക്കായി നാല് ഗോളും ഒരു അസിസ്റ്റും നേടിയ മെസിക്ക് വിരമിക്കലിനെക്കുറിച്ച് അടുത്തെങ്ങും ചിന്തിക്കേണ്ടാത്ത വിധം മികച്ച ഫോം ഉണ്ട്. എന്നിട്ടും അദ്ദേഹം ദേശീയ ടീമിൽ നിന്ന് വിരമിച്ചതിന്റെ പ്രധാന കാരണം പിതാവ് ഹോർഹെ മെസിയുടെ വിയോഗമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഹോർഹെ മെസിയുടെ മരണം മെസിയെ വ്യക്തിപരമായി കടുത്ത ദുഖത്തിലേക്ക് തള്ളിവിട്ടിരുന്നു. പിതാവിന്റെ മരണ ശേഷം പങ്കുവച്ച കുറിപ്പിൽ മെസി വിരമിക്കൽ സൂചനയും നൽകിയിരുന്നു. ഒടുവിൽ ആരാധകർ ഭയന്ന ആ പ്രഖ്യാപനം ഇപ്പോൾ ഉണ്ടാകുകയായിരുന്നു. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ ഇനി ആ മാന്ത്രികൻ കളത്തിലെത്തില്ല. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പന്ത് തട്ടാൻ പ്രചോദനമായ, ലക്ഷക്കണക്കിന് പേരെ ഫുട്ബോൾ എന്ന കളി കാണാൻ പിടിച്ചിരുത്തിയ ഒരു ഇതിഹാസപ്പിറവിയുടെ വലിയ അധ്യായമാണ് ഇവിടെ അവസാനിക്കുന്നത്.

കണ്ണീരും സന്തോഷവും നിറഞ്ഞതായിരുന്നു അർജന്റീന കുപ്പായത്തിലെ മെസിയുടെ കരിയർ. ഉയർച്ചകളും താഴ്ചകളും അതിൽ ആവോളമുണ്ട്. ടീം താഴെ വീണപ്പോഴെല്ലാം ആ മിശിഹ തന്റെ പാദങ്ങളുടെ കരുത്തിൽ ആ ടീമിനെ ലോകത്തിന് മുന്നിൽ ഉയർത്തി നിർത്തി, ഒന്നല്ല, രണ്ടല്ല പലവട്ടം. മാരക്കാനയിൽ ബ്രസീലിനെ വീഴ്ത്തി കോപ്പ അമേരിക്ക ഉയർത്തിയ ദിവസം, കണ്ണീരണിഞ്ഞ് മുട്ടുകുത്തി നിന്ന മെസി ലോകത്തോട് വിളിച്ചുപറഞ്ഞു—"ക്ഷമയോടെ കാത്തിരുന്നാൽ സ്വപ്നങ്ങൾ സഫലമാകും."

അർജന്റീന ആരാധകരുടെ ഒരുപാട് സ്വപ്നങ്ങൾ സഫലമാക്കി തന്നെയാണ് മെസി ആ നീലക്കുപ്പായം അഴിച്ചുവച്ചിരിക്കുന്നത്. ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് കിരീടത്തിൽ ഉമ്മവെച്ചുകൊണ്ട് മെസി നിറവേറ്റിയത് അത്തരത്തിലൊരു സ്വപ്ന നിമിഷമായിരുന്നു. മറഡോണയ്ക്ക് ശേഷം അർജന്റീനയിലേക്ക് ആ സ്വർണ്ണക്കപ്പ് എത്തിച്ചതിലൂടെ തന്റെ അമരത്വം ലോകത്തിന് ഒരിക്കൽ കൂടി ദൃശ്യമാക്കി നൽകുകയാണ് ചെയ്തത്.

2008 ബീജിംഗ് ഒളിമ്പിക്സിൽ സ്വർണം നേടി അർജന്റീനയ്ക്കായി മെസി ആദ്യ പ്രധാന അന്താരാഷ്ട്ര കിരീട നേട്ടത്തിന് തുടക്കമിട്ടു. കോപ്പ അമേരിക്ക, ഫിനാലിസിമ, ലോകകപ്പ് തുടങ്ങി ലോക ഫുട്ബോളിലെ അഭിമാന സ്തംഭങ്ങളായ കിരീടങ്ങളെല്ലാം മെസി അർജന്റീനയെ ചൂടിച്ച് യഥാർഥ നായകന്റെ ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റി. തോൽവികളിൽ നിന്ന് പോരാടി ജയിച്ചുകയറിയ ഈ പത്താം നമ്പറുകാരൻ തന്നെയാണ് ഫുട്ബോളിലെ റിയൽ GOAT എന്ന് നിസംശയം പറയാം.

മെസിയുണ്ടെങ്കിൽ തോൽവിയുടെ പടുകുഴിയിൽ നിന്ന് അവസാന സെക്കൻഡിലും അർജന്റീന ഉയർത്തെണീക്കുമെന്ന് ഇക്കഴിഞ്ഞ ലോകകപ്പിൽ വരെ ലോകം കണ്ടറിഞ്ഞതാണ്. പോരാട്ടത്തിന്റെ പത്താം നമ്പർ ചരിത്രത്താളുകളിൽ ഒളിപ്പിച്ച്, മെസി ആ നീലക്കുപ്പായം അഴിക്കുമ്പോൾ അർജന്റീനയിലുള്ളവർ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ആ വാർത്തയെ സ്വീകരിക്കുന്നത്. വിടപറയുന്നത് വെറുമൊരു കളിക്കാരനല്ല, ഫുട്ബോളിനെ ആത്മാവോളം സ്നേഹിക്കാൻ പഠിപ്പിച്ച ഒരു വികാരമാണ്. നന്ദി ലിയോ, നീലയും വെള്ളയും ജേഴ്‌സിയിൽ മൈതാനത്ത് നീ നൽകിയ ഓരോ മാന്ത്രിക നിമിഷങ്ങൾക്കും നന്ദി!