WPL 2025: മൂന്ന് റണ്ണൗട്ട്, മൂന്നും മുംബൈക്കെതിരെ; ബെയിൽസ് രണ്ടും നീങ്ങിയാലല്ല നിയമമെന്ന് ആരാധകർ, വിവാദം
Run Out Controversy In WPL: വനിതാ പ്രീമിയർ ലീഗിൽ റണ്ണൗട്ട് വിവാദം. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലാണ് വിവാദമുണ്ടായത്. ആകെ മൂന്ന് റണ്ണൗട്ട് തീരുമാനങ്ങളിൽ മൂന്നും മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്.

വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിലെ പല അമ്പയർ തീരുമാനങ്ങളും വിവാദമായിരുന്നു. അവസാന പന്തിലെ റണ്ണൗട്ടടക്കം വിവാദമായി. ഇക്കാര്യത്തിൽ തേർഡ് അമ്പയറിന് തെറ്റുപറ്റിയെന്നതാണ് പൊതുവെയുള്ള വിമർശനം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് അവസാന പന്തിൽ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. (Image Courtesy - Social Media)

റണ്ണൗട്ടുകളുമായി ബന്ധപ്പെട്ട മൂന്ന് മോശം തീരുമാനങ്ങളാണ് ഇന്നലെ മത്സരത്തിലുണ്ടായത്. ഗായത്രി വേണുഗോപാലനായിരുന്നു തേർഡ് അമ്പയർ. രാധ യാദവ്, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി എന്നിവരാണ് റണ്ണൗട്ട് തീരുമാനങ്ങളിൽ പെട്ടത്. ഇതിൽ ശിഖ പാണ്ഡെയുടെ റണ്ണൗട്ട് മാത്രമേ അമ്പയർ അനുവദിച്ചുള്ളൂ. ഇതടക്കം തെറ്റായ തീരുമാനമായിരുന്നു എന്നാണ് വിമർശനം. (Image Courtesy - Social Media)

ബെയിൽസ് തെറിയ്ക്കുന്നതിന് മുൻപ് ശിഖ പാണ്ഡെ ക്രീസിലെത്തിയിരുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ, പാണ്ഡെ ക്രീസിലെത്തിക്കഴിഞ്ഞ് ബാറ്റ് ബൗൺസ് ചെയ്യുകയായിരുന്നു എന്നും സ്ലൈഡ് ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത് എന്നും മിഥാലി വിശദീകരിച്ചു. ഇങ്ങനെ വരുന്നത് ഔട്ടല്ല എന്നും മിഥാലി പറഞ്ഞു. എന്നാൽ, ഇതിന് അമ്പയർ ഔട്ട് നൽകി. (Image Courtesy - Social Media)

അതേസമയം, രാധ യാദവ് സംശയലേശമന്യേ ഔട്ടായിരുന്നു. ബെയിൽസ് തെറിയ്ക്കുമ്പോൾ താരത്തിൻ്റെ ബാറ്റ് നിലത്ത് തട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ താരം ഔട്ടാണ്. അതായിരുന്നു ശരിയായ നിയമം. പിന്നാലെ, അവസാന പന്തിൽ അരുന്ധതി റെഡ്ഡിയുടെ റണ്ണൗട്ടും തേർഡ് അമ്പയർ നിഷേധിച്ചു. ക്രീസിൽ ബാറ്റ് കുത്തുമ്പോൾ രണ്ട് ബെയിൽസും തെറിച്ചിരുന്നില്ല എന്നതായിരുന്നു നിരീക്ഷണം. (Image Courtesy - Social Media)

നിയമമനുസരിച്ച് രണ്ട് ബെയിൽസും തെറിയ്ക്കണമെന്നല്ല, സ്റ്റമ്പിൽ നിന്ന് ബെയിൽസ് ഉയരുക എന്നതാണ് നിയമം. അതായത്, എൽഇഡി സ്റ്റമ്പുകൾ ഉപയോഗിക്കുന്നതിനാൽ സ്റ്റമ്പ് പ്രകാശിതമാകുന്ന സെക്കൻഡാണ് തീരുമാനത്തിനായി ഉപയോഗപ്പെടുത്തേണ്ടത്. ഇങ്ങനെ സ്റ്റമ്പ് പ്രകാശിതമാകുന്ന സമയത്ത് ബാറ്റർ ക്രീസിലല്ലെങ്കിൽ അത് ഔട്ടാണ് എന്നതാണ് നിയമം. (Image Courtesy - Social Media)