Ajit Agarkar: മറ്റാരുണ്ട്, അഗാര്‍ക്കര്‍ അല്ലാതെ! ചീഫ് സെലക്ടര്‍ സ്ഥാനത്തിന് ഇളക്കം തട്ടില്ല? കാലാവധി നീട്ടിനല്‍കിയേക്കും
Ajit Agarkar chief selector: അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്. 2027 ജൂൺ വരെ കാലാവധി നീട്ടുമെന്നാണ് റിപ്പോര്‍ട്ട്. അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തുടരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ടീമില്‍ സുഗമമായ പരിവര്‍ത്തനം ഉണ്ടായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

അജിത് അഗാർക്കർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി അജിത് അഗാര്‍ക്കര്‍ തുടരുമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂണില്‍ അവസാനിക്കേണ്ട കാലാവധിയാണ് നീട്ടുന്നത്. 2027 ജൂൺ വരെ കാലാവധി നീട്ടുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ഇന്ത്യ രണ്ട് ടി20 ലോകകപ്പ് ട്രോഫികളും, ഒപു ചാമ്പ്യന്‍സ് ട്രോഫിയും നേടിയിരുന്നു. ഏകദിന ലോകകപ്പില്‍ റണ്ണര്‍ അപ്പുകളുമായി. സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ബിസിസിഐ തൃപ്തരാണെന്നാണ് സൂചന.
ഏകദിന ലോകകപ്പ്
അടുത്ത വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കണക്കിലെടുത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തുടരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കാലയളവില്‍ ടീമില്‍ സുഗമമായ പരിവര്‍ത്തനം ഉണ്ടായെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ബോര്‍ഡ് അധികാരികള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ആർപി സിംഗ്, പ്രഗ്യാൻ ഓജ എന്നിവരും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. ഇവരും സെലക്ഷന്‍ കമ്മിറ്റിയില്‍ തുടരണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റതിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. എന്നാല്‍ ടെസ്റ്റില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ടി20 ലോകകപ്പിലെ തീരുമാനം
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ ചില ധീരമായ തീരുമാനങ്ങള്‍ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതും, ഇഷാന്‍ കിഷനെ അപ്രതീക്ഷിതമായി ഉള്‍പ്പെടുത്തിയതും അത്തരം ചില തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് ഗുണം ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കിഷാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയിലും കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഏഷ്യാ കപ്പില്‍
ഏതാനും മാസം മുമ്പ് നടന്ന ഏഷ്യാ കപ്പില്‍ ഗില്ലും ടീമിന്റെ ഭാഗമായിരുന്നു.
ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തതും ഗില്ലായിരുന്നു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും നിരാശപ്പെടുത്തിയതോടെ ഗില്ലിനെ ടി20 ലോകകപ്പില്‍ നിന്ന് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കുകയായിരുന്നു.