ചരിത്രം കുറിച്ച് ദീപ്തി, മിഥാലിക്ക് തൊട്ടരികെ സ്മൃതി! ഒരൊറ്റ മത്സരത്തിൽ തകർന്നത് രണ്ട് ലോക റെക്കോർഡുകൾ
India vs Thailand Women's Asia Cup 2026: വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ലോക റെക്കോർഡ് ദീപ്തി ശർമ്മ സ്വന്തമാക്കി. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് മന്ദാന സ്വന്തമാക്കി.

Deepti Sharma and Smriti Mandhana
വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി സ്മൃതി മന്ദാനയും, ദീപ്തി ശര്‍മയും. ഓൾറൗണ്ടർ ദീപ്തി ശർമ്മ, വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ലോക റെക്കോർഡ് സ്വന്തമാക്കി. വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ 3 വിക്കറ്റുകളാണ് ദീപ്തി വീഴ്ത്തിയത്. ഈ തകർപ്പൻ പ്രകടനത്തോടെ വനിതാ ടി-20യിൽ ദീപ്തിയുടെ ആകെ വിക്കറ്റ് നേട്ടം 171 ആയി ഉയർന്നു. റെക്കോർഡുകളെക്കുറിച്ച് ആലോചിക്കുന്നതിനേക്കാൾ സ്വന്തം പ്രകടനത്തിലും ടീമിന്റെ വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മത്സരശേഷം ദീപ്തി പറഞ്ഞു.
“തീർച്ചയായും സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ ആരാണ് കളിക്കുക എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. എപ്പോഴും എന്നിൽ വിശ്വസിക്കാനും, ദിവസേന പ്രകടനം മെച്ചപ്പെടുത്തി ടീമിനെയും പ്രത്യേകിച്ച് ബൗളർമാരെയും എങ്ങനെ സഹായിക്കാമെന്ന് നോക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയിൽ ടൂർണമെന്റിന് മികച്ചൊരു തുടക്കമാണിത്. ഇനി ഒരുപാട് മത്സരങ്ങൾ വരാനുണ്ട്. എങ്കിലും ആദ്യ മത്സരം ജയിച്ച് മുന്നേറുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും,” ദീപ്തി വ്യക്തമാക്കി.
ഒമ്പതാം ഓവറിലാണ് ദീപ്തി പന്തെറിയാനെത്തുന്നത്. ആദ്യ പന്തിൽ തന്നെ മൂർച്ചയുള്ള ലെങ്ത് ഡെലിവറിയിലൂടെ നവോമി ഹാമിൽട്ടണെ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ട് പന്തുകൾക്ക് ശേഷം, നന്നപത് ചായ്‌ഹാനെയും പുറത്താക്കി. അങ്ങനെ രണ്ട് വിക്കറ്റുകളോടെ ദീപ്തി തന്റെ ആദ്യ ഓവർ മെയ്ഡനാക്കി.
തായ്‌ലൻഡിനായി 48 പന്തിൽ 41 റൺസെടുത്ത് ചെറുത്തുനിന്ന നന്നപത് കൊഞ്ചാരോൻകായിയെ വീഴ്ത്തിയാണ് ദീപ്തി മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. ഈ വിക്കറ്റോടെ 171 വിക്കറ്റുകൾ തികച്ച ദീപ്തി വനിതാ ടി-20 ചരിത്രത്തിലെ ഒന്നാം നമ്പർ ബൗളറായി മാറി.
Also Read: India W vs Thailand W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; തായ്‌ലന്‍ഡിനെ തകര്‍ത്തു
സ്മൃതി മന്ദാന മിഥാലി രാജിന്റെ റെക്കോർഡിന് തൊട്ടരികെ
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും മത്സരത്തിനിടെ അപൂർവ്വ നേട്ടം കൈവരിച്ചു. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് മന്ദാന സ്വന്തമാക്കി.
ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിനെ പിന്നിലാക്കിയാണ് സ്മൃതി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. തായ്‌ലൻഡിനെതിരായ മത്സരത്തിൽ 10 പന്തിൽ 19 റൺസ് നേടിയതോടെയാണ് സ്മൃതി ഈ നേട്ടത്തിലെത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജാണ് (10,868 റൺസ്) റൺവേട്ടക്കാരിൽ ഇപ്പോഴും ഒന്നാമത്. മിഥാലിയുടെ ഈ റെക്കോർഡ് തകർക്കാൻ സ്മൃതിക്ക് ഇനി വെറും 113 റൺസ് കൂടി മാത്രം മതി.
ഇന്ത്യയ്ക്ക് 94 റണ്‍സ് ജയം
തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ 94 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തു. തായ്‌ലന്‍ഡ് 16.1 ഓവറില്‍ 65 റണ്‍സിന് പുറത്തായി.
English Summary
Deepti Sharma became the leading wicket-taker in Women’s T20Is with 171 wickets. She took three wickets for zero runs to help India defeat Thailand by 94 runs. Smriti Mandhana became the second-highest run-scorer in women’s international cricket. Mandhana surpassed Suzie Bates and is now just 113 runs behind Mithali Raj.