India vs England: കരുത്തോടെ രാഹുല്‍, കൂട്ടായി പന്തും; മൂന്നാം ദിനത്തില്‍ ശുഭപ്രതീക്ഷയില്‍ ഇന്ത്യ
India vs England third test: 104 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 56 റണ്‍സെടുത്ത ബ്രൈഡണ്‍ കാര്‍സെ വാലറ്റത്ത് പൊരുതി. 51 റണ്‍സെടുത്ത ജാമി സ്മിത്ത് മൂന്നാം ടെസ്റ്റിലും ഫോം തുടര്‍ന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ ചിറകരിഞ്ഞത്

കെ എൽ രാഹുലും ഋഷഭ് പന്തും
ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമെന്നോ ദുര്‍ബലമെന്നോ പറയാനാകാത്ത നിലയില്‍. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും (113 പന്തില്‍ 53), 33 പന്തില്‍ 19 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 242 റണ്‍സ് പിറകിലാണ് ഇന്ത്യ. മൂന്ന് വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നതാണ് ആശ്വാസകരം. എന്നാല്‍ നിലവിലുള്ള ക്രീസിലുള്ള ബാറ്റര്‍മാര്‍ പുറത്തായാല്‍ ശേഷിക്കുന്ന താരങ്ങളില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഒഴികെയുള്ളവര്‍ക്ക് എത്ര കണ്ട് ശോഭിക്കാനാകുമെന്നതിലാണ് ആശങ്ക.
ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യന്‍ ബാറ്റിങിനെ വീറോടെ നയിച്ച ശുഭ്മാന്‍ ഗില്‍ ലോര്‍ഡ്‌സില്‍ ആദ്യ ദിനം നിരാശപ്പെടുത്തി. 44 പന്തില്‍ 16 റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ക്ക് ലോര്‍ഡ്‌സിലും ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം 62 പന്തില്‍ 40 റണ്‍സ് നേടി പുറത്തായി. യശ്വസി ജയ്‌സ്വാള്‍ (എട്ട് പന്തില്‍ 13) ആണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Also: India vs England: കപിൽ ദേവിൻ്റെ ഐതിഹാസിക റെക്കോർഡ് മറികടന്ന് ബുംറ; ഇനി അക്രമിനൊപ്പം
199 പന്തില്‍ 104 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 83 പന്തില്‍ 56 റണ്‍സെടുത്ത ബ്രൈഡണ്‍ കാര്‍സെ വാലറ്റത്ത് പൊരുതി. 56 പന്തില്‍ 51 റണ്‍സെടുത്ത ജാമി സ്മിത്ത് മൂന്നാം ടെസ്റ്റിലും ഫോം തുടര്‍ന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ ചിറകരിഞ്ഞത്. മുഹമ്മദ് സിറാജും, നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതവും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.