India vs Bangladesh: പരിമിത ഓവർ മത്സരങ്ങൾക്കായി ഇന്ത്യ ബംഗ്ലാദേശിലേക്ക്; നീക്കം മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ
Indian Tour Of Bangladesh: ബംഗ്ലാദേശിൽ പരിമിത ഓവർ പരമ്പരകൾക്കൊരുങ്ങി ബംഗ്ലാദേശ്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഇന്ത്യ - ബംഗ്ലാദേശ്
പരിമിത ഓവർ മത്സരങ്ങൾക്കായി ഇന്ത്യ ബംഗ്ലാദേശിലേക്ക്. മൂന്ന് വീതം ഏകദിന, ടി20 പരമ്പരകൾക്കായാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഇക്കൊല്ലം സെപ്തംബറിലാണ് പര്യടനം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ ഔദ്യോഗികമായി അറിയിച്ചു. മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തതിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൈബർ ആക്രമണം നടക്കുന്നതിനിടെയാണ് പ്രഖ്യാപനം.
ബംഗ്ലാദേശ് പുറത്തുവിട്ട വാർത്താകുറിപ്പ് പ്രകാരം സെപ്തംബർ 1, 3, 6 തീയതികളിലാണ് ഏകദിനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ടി20കൾ സെപ്തംബർ 9, 12, 13 തീയതികളിൽ നടക്കും. ഓഗസ്റ്റ് 28ന് ഇന്ത്യൻ ടീമിൽ ബംഗ്ലാദേശിലെത്തുമെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അതേസമയം, ബിസിസിഐ ഈ പരമ്പരയ്ക്ക് അനുവാദം നൽകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദ്ദേശം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.
2025 ഓഗസ്റ്റിലാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം 2026 സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒപ്പം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇന്ത്യയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയ്ക്കും ഷാരൂഖ് ഖാനും എതിരായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ആരംഭിച്ചത്. മുസ്തഫിസുറിനെ കളിപ്പിച്ചാൽ ഐപിഎൽ പിച്ചുകൾ നശിപ്പിക്കുമെന്ന് ഭീഷണിയുണ്ട്. ഷാരൂഖ് ഖാൻ്റെ നാവ് കൊണ്ടുവരുന്നവർക്ക് ഹിന്ദു മഹാസഭ പാരിതോഷികവും പ്രഖ്യാപിച്ചു. അതേസമയം, ഐപിഎലിൽ ബംഗ്ലാദേശ് താരങ്ങളെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് ബിസിസിഐയ്ക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
മാർച്ച് 26നാണ് വരുന്ന സീസണിലെ ഐപിഎൽ ആരംഭിക്കുക. മെയ് 31ന് ഐപിഎൽ അവസാനിക്കും. മത്സരക്രമം ഇതുവരെ പുറത്തുവന്നിട്ടില്ല.