VHT 2025: 75 പന്തിൽ 157 റൺസ് ഇന്നിംഗ്സുമായി സർഫറാസ് ഖാൻ; ഗോവയ്ക്കെതിരെ 444 റൺസ് അടിച്ചുകൂട്ടി മുംബൈ
Mumbai vs GOA VHT: ഗോവയ്ക്കെതിരെ 444 റൺസിൻ്റെ പടുകൂറ്റൻ സ്കോറുമായി മുംബൈ. സർഫറാസ് ഖാൻ്റെ സെഞ്ചുറിയാണ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

സർഫറാസ് ഖാൻ
വിജയ് ഹസാരെ ട്രോഫിയിൽ റെക്കോർഡുകൾ പഴങ്കഥയാവുന്നത് തുടരുന്നു. ഗ്രൂപ്പ് സിയിൽ ഗോവയ്ക്കെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 444 റൺസാണ് മുംബൈ അടിച്ചുകൂട്ടിയത്. 75 പന്തിൽ 157 റൺസിൻ്റെ അവിശ്വസനീയ ഇന്നിംഗ്സ് കാഴ്ചവച്ച സർഫറാസ് ഖാനാണ് മുംബൈയെ പടുകൂറ്റൻ സ്കോറിലെത്തിച്ചത്.
മുംബൈ നിരയിൽ എല്ലാവരും ടീം ടോട്ടലിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. ഹാർദിക് തമോറെ (28 പന്തിൽ 53), മുഷീർ ഖാൻ (66 പന്തിൽ 60) എന്നിവർ ഫിഫ്റ്റിയടിച്ചപ്പോൾ യശസ്വി ജയ്സ്വാളും (64 പന്തിൽ 46) തിളങ്ങി. മറ്റുള്ള താരങ്ങളൊക്കെ കാമിയോ പ്രകടനങ്ങളുമായി നിറഞ്ഞു. കഴിഞ്ഞ കളിയിൽ സർഫറാസ് ഫിഫ്റ്റിയടിച്ചിരുന്നു. സീസണിൽ തകർപ്പൻ പ്രകടനങ്ങളാണ് താരം നടത്തുന്നത്.
മറ്റൊരു മത്സരത്തിൽ കർണാടകയ്ക്കായി ദേവ്ദത്ത് പടിക്കൽ വീണ്ടും സെഞ്ചുറി നേടി. നാല് മത്സരങ്ങളിൽ നിന്ന് ദേവ്ദത്തിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. പുതുച്ചേരിക്കെതിരെ 116 പന്തിൽ 113 റൺസ് നേടി പുറത്തായ ദേവ്ദത്തിൻ്റെ മികവിൽ കർണാടക നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 363 റൺസ് നേടി. മായങ്ക് അഗർവാൾ (124 പന്തിൽ 132), കരുൺ നായർ (34 പന്തിൽ 62) എന്നിവരും കർണാടകയ്ക്കായി തിളങ്ങി.
അതേസമയം, കേരളത്തിനെതിരെ രാജസ്ഥാനും വമ്പൻ സ്കോർ കണ്ടെത്തി. 119 റൺസ് നേടിയ കരൺ ലാംബയുടെ മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 343 റൺസാണ് രാജസ്ഥാൻ കണ്ടെത്തിയത്. ദീപക് ഹൂഡയും (86) തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഇന്നിംഗ്സിലെ ആദ്യ പന്തിൽ രോഹൻ കുന്നുമ്മലിനെ (0) നഷ്ടമായി. രണ്ട് കളി തോറ്റ കേരളം ടൂർണമെൻ്റിൽ പതറുകയാണ്.