Kerala Budget 2026: ശമ്പള പരിഷ്‌കരണം മുതല്‍ വിലക്കയറ്റ നിയന്ത്രണം വരെ ; പ്രതീക്ഷകളോടെ കേരളം
Kerala Budget 2026 Today: അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് ഇന്ന് രാവിലെ ഒൻപത് മണിക്ക് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബജറ്റിൽ, ക്ഷേമ പെൻഷൻ വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർച്ചയായി മൂന്നാം വട്ടം ഭരണമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ പദ്ധതികൾക്കായിരിക്കും ബജറ്റിൽ മുൻഗണന നൽകുക. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നതോടൊപ്പം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കും. അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ മുമ്പ് പറഞ്ഞിരുന്നു.
ക്ഷേമ പെൻഷൻ തുകയിൽ വർധനവ് വരുത്തുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 2025 ഒക്ടോബറിൽ പെൻഷൻ തുക 1600 രൂപയിൽനിന്ന് 2000 രൂപയായി ഉയർത്തിയിരുന്നു. ഇത്തവണ പെൻഷൻ തുക 2500 രൂപയായി ഉയർത്താനും പുതിയ സാർവത്രിക പെൻഷൻ പദ്ധതി കൊണ്ടുവരാനും സാധ്യതയുണ്ട്. മുതിർന്ന പൗരന്മാർക്കായി ‘സിൽവർ ഇക്കണോമി’ പോലുള്ള പദ്ധതികളും പരിഗണനയിലുണ്ട്.
ALSO READ: ക്ഷേമ പെന്‍ഷന്‍ 2500 രൂപയിലേക്ക്? സംസ്ഥാന ബജറ്റ് ഇന്ന്
സർക്കാർ ജീവനക്കാർ ഏറെ കാലമായി കാത്തിരിക്കുന്ന ശമ്പളപരിഷ്കരണ പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകുമെന്ന് സൂചനയുണ്ട്. കൊവിഡ് കാലം മുതൽ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണവും ഡിഎ കുടിശ്ശികയും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. അംഗൻവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യങ്ങളുമുണ്ട്.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിനാൽ കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റുകൾ, വിഹിതങ്ങൾ, മറ്റ് സ്കീമുകൾ എന്നിവ സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തത് സംസ്ഥാനത്തിന് ഒരു വെല്ലുവിളിയാണ്. കേന്ദ്ര ബജറ്റിന് ശേഷം സംസ്ഥാന ബജറ്റിലെ ഈ കണക്കുകൾ പുതുക്കേണ്ടി വരും.