Donald Trump’s new Gold Card: 43 കോടി മുടക്കിയാൽ യുഎസ് വിസ, ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000 പേർ; എന്താണ് ട്രംപിന്റെ ‘ഗോൾഡ് കാർഡ്’
Trump's Gold card, US residency program: സ്റ്റാച്യു ഓഫ് ലിബർട്ടി, അമേരിക്കൻ പതാക തുടങ്ങിയ ചിഹ്നങ്ങൾക്കൊപ്പം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖവും ഒപ്പും കാർഡിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സ്വർണം കൊണ്ടാണ് കാർഡ് നിർമിച്ചിരിക്കുന്നത്.
ട്രംപ് കാർഡ് എന്ന പുതിയ യുഎസ് റെസിഡൻസി പ്രോഗ്രാമിൽ ഇതുവരെ ഏകദേശം 70,000 ആളുകൾ രജിസ്റ്റർ ചെയ്തതായി വിവരം. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ – trumpcard.gov – എന്ന പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടക്കുന്നത്. സ്റ്റാച്യു ഓഫ് ലിബർട്ടി, അമേരിക്കൻ പതാക തുടങ്ങിയ ചിഹ്നങ്ങൾക്കൊപ്പം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖവും ഒപ്പും കാർഡിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഹോവാർഡ് ലുട്‌നിക് പറഞ്ഞതനുസരിച്ച് സ്വർണം കൊണ്ടാണ് കാർഡ് നിർമിച്ചിരിക്കുന്നത്.
എന്താണ് ട്രംപിന്റെ ഗോൾഡ് കാർഡ്
5 മില്യൺ ഡോളറിന് (43 കോടി ഇന്ത്യൻ രൂപ) അമേരിക്കൻ പൗരത്വം നൽകുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ഗോൾഡ് കാർഡ്. രജിസ്റ്റർ ചെയ്യുന്ന സമ്പന്നരായ വിദേശികൾ വെയിറ്റിങ് ലിസ്റ്റിൽ ഇടം നേടും. അപേക്ഷകന്റെ പേര്, ഇമെയില്‍, ജന്മദേശത്തെ സ്ഥലം, അപേക്ഷകന്‍ ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഒരു ബിസിനസുമായി ബന്ധപ്പെട്ടാണോ അപേക്ഷിക്കുന്നത് തുടങ്ങിയ അടിസ്ഥാന വിവരങ്ങളും നൽകേണ്ടതുണ്ട്. യുഎസിന്റെ 36 ട്രില്യൺ ഡോളർ കടം കുറയ്ക്കുന്നതിനുള്ള ഒരു വരുമാനം ഉണ്ടാക്കുന്ന സംരംഭമായും ഈ പരിപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു.
യുഎസ് പൗരത്വത്തിലേക്കുള്ള ഒരു പ്രീമിയം വഴി എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും ഉടനടിയുള്ള പ്രവേശനമോ സ്വാഭാവിക പൗരത്വമോ ഉറപ്പുനല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീന്‍ കാര്‍ഡ് പോലെയാണ് ഗോൾഡ് കാർഡ് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ പൗരന്മാർക്ക് 1.8 മില്യൺ ഡോളർ വരെയുള്ള നിക്ഷേപങ്ങളിലൂടെ സ്ഥിര താമസം നേടാൻ അനുവദിക്കുന്ന യുഎസ് ഇബി-5 വിസ പ്രോഗ്രാമിന് പകരമായാണ് ഈ വർഷം ആദ്യം ട്രംപ് കാർഡ് നിർദേശിച്ചത്. കഴിഞ്ഞ വർഷം ഏകദേശം 14,000 ഇബി-5 വിസകൾ നൽകിയതായി വ്യവസായ ഗ്രൂപ്പായ ഇൻവെസ്റ്റ് ഇൻ യുഎസ്എ പറയുന്നു.