Mammootty Sreenivasan: ‘ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ…’; ശ്രീനിവാസനൊപ്പമുള്ള പഴയകാല ചിത്രവുമായി മമ്മൂട്ടി
Mammootty Remembers Sreenivasan: പഴയകാല സിനിമകളിൽ ചിലതിൽ മമ്മൂട്ടിക്ക് ശബ്ദം നൽകിയിരുന്നത് ശ്രീനിവാസനായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചതിൽ......
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരികമായ പ്രതികരണവുമായി നടൻ മമ്മൂട്ടി. ശ്രീനിവാസന് ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി എത്തിയത്. ഒറ്റ വരിയിലൂടെയാണ് ശ്രീനിവാസന്റെ വിയോഗവും അദ്ദേഹത്തോടുള്ള തന്റെ സ്നേഹത്തെയും മമ്മൂട്ടി വിവരിച്ചത്.
ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ എന്നാണ് മമ്മൂട്ടിയുടെ വൈകാരികമായ കുറിപ്പ്. പഴയകാലത്ത് മോഹൻലാൽ ശ്രീനിവാസൻ എന്നിവരെപ്പോലെ തന്നെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന കോമ്പോകൾ ആയിരുന്നു മമ്മൂട്ടിയും ശ്രീനിവാസനും.
പഴയകാല സിനിമകളിൽ ചിലതിൽ മമ്മൂട്ടിക്ക് ശബ്ദം നൽകിയിരുന്നത് ശ്രീനിവാസനായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് അഴകിയ രാവണൻ, മഴയെത്തും മുൻപേ, ഒരു മറവത്തൂർ കനവ്, മേഘം, പത്തേമാരി, കഥ പറയുമ്പോൾ എന്നിവ.
കഴിഞ്ഞദിവസം എറണാകുളം ടൗൺഹാളിൽ ശ്രീനിവാസന്റെ മൃതദേഹം പൊതുദർശനത്തിനായി വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടിയും മോഹൻലാലും അവിടെ എത്തിയിരുന്നു. ശ്രീനിവാസന്റെ മരണം മലയാള സിനിമ ലോകത്തെയും ആരാധകരെയും വലിയ രീതിയിലുള്ള ഞെട്ടലാണ് ഉണ്ടാക്കിയത്.
തനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു നഷ്ടം കൂടിയാണ് ശ്രീനിവാസന്റെ മരണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞദിവസം രാവിലെ ഡയാലിസിറ്റിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ എട്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സാംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ആണ് സംസ്കാരം നടക്കുക. അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരുങ്ങുകയാണ് സിനിമാലോകവും പ്രേക്ഷകരും. ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതിയോടെയാണ് നടക്കുക.