Kerala Budget Updates: വിശ്വകർമ പെൻഷൻ കൂട്ടി, കരാർ ജീവനക്കാരുടെ വേതനവും വർദ്ധിപ്പിച്ചു
Kerala Budget, Wage Increase for Contract Employees: തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിവിധ വകുപ്പുകളിലെ കരാർ-ദിവസവേതന ജീവനക്കാരുടെ വേതനത്തിൽ അഞ്ച് ശതമാനം വർധനവ് വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ബജറ്റ് മറുപടി പ്രസംഗത്തിൽ തുടർപ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിവിധ വകുപ്പുകളിലെ കരാർ-ദിവസവേതന ജീവനക്കാരുടെ വേതനത്തിൽ അഞ്ച് ശതമാനം വർധനവ് വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. എസ്.സി, എസ്.ടി പ്രമോട്ടർമാരുടെ വേതനത്തിൽ 1000 രൂപയുടെ വർധനവും വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റിനത്തിൽ പത്തു ശതമാനം വർധനവും വരുത്തി.
സാമൂഹ്യ സുരക്ഷാ നടപടികളുടെ ഭാഗമായി വിശ്വകർമ്മ പെൻഷൻ തുക 1600 രൂപയിൽ നിന്നും 2000 രൂപയായി ഉയർത്താൻ തീരുമാനിച്ചു. പ്രീ-പ്രൈമറി അധ്യാപകരുടെ വേതനത്തിൽ നേരത്തെ വർധനവ് വരുത്തിയതിന് പിന്നാലെ പ്രീ-പ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിലും 500 രൂപ കൂട്ടുമെന്ന് അദ്ദേഹം അറിയിച്ചു. പട്ടികജാതി ഉന്നതികളിൽ തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും പട്ടികജാതി-പട്ടികവർഗ വ്യവസായ സംരംഭകർക്ക് പലിശ സബ്‌സിഡി നൽകുന്നതിനായി 10 കോടി രൂപ മാറ്റിവച്ചതായും പ്രസംഗത്തിൽ പറഞ്ഞു.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ചവർക്ക് മരുന്ന് ലഭ്യമാക്കാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി ഫാക്ടറികളിലെ തൊഴിൽ പദ്ധതികൾക്കായി 10 കോടി രൂപ വകയിരുത്തി. കശുവണ്ടി, കയർ, കൈത്തറി മേഖലകളിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ, ഇൻസെന്‍റീവ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: ക്ഷാമബത്ത കുടിശ്ശിക നൽകാൻ സർക്കാർ; ജീവനക്കാർക്ക് അക്കൗണ്ടിൽ എത്ര കിട്ടും?
വിളനാശം, വളർത്തുമൃഗങ്ങളുടെ മരണം എന്നിവയ്ക്കുണ്ടാകുന്ന നഷ്ടപരിഹാര തുകയും മനുഷ്യ-വന്യജീവി സംഘർഷത്തിനിടയിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ധനസഹായവും വർധിപ്പിക്കും. ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനായുള്ള പഠനത്തിന് 2 കോടി രൂപ അനുവദിച്ചു.
കണ്ണൂർ അന്താരാഷ്ട്ര യോഗ റിസർച്ച് സെന്റർ (2 കോടി), പാലാ ഇൻഫോസിറ്റി (7 കോടി), പാലാ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (6 കോടി), വിവിധ മണ്ഡലങ്ങളിലെ കോടതി സമുച്ചയങ്ങൾ, വിദ്യാഭ്യാസ കോംപ്ലക്സുകൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പ്രൊഫഷണൽ സ്റ്റേജ് കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും ക്ഷേമത്തിനായി 5 കോടി രൂപയും, വിവിധ സ്മാരകങ്ങൾക്കും പഠന കേന്ദ്രങ്ങൾക്കുമായി പ്രത്യേക ഫണ്ടുകളും പ്രഖ്യാപനത്തിലുണ്ട്.