AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ സ്വയം പഴിക്കണം; ഇനി അവസരങ്ങളില്ല

The sad and strange story of Sanju Samson: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും സഞ്ജു സാംസണ്‍ കളിക്കില്ലെന്ന് വ്യക്തമാണ്. ഇനി ഇഷാന്‍ പൂര്‍ണമായും ഫോം ഔട്ടാവുകയോ, ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്‌തെങ്കില്‍ മാത്രമാണ് നേരിയ സാധ്യതകള്‍ അവശേഷിക്കുന്നത്.

Sanju Samson: സഞ്ജു സാംസണ്‍ സ്വയം പഴിക്കണം; ഇനി അവസരങ്ങളില്ല
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Feb 2026 | 08:08 AM

2024 ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിച്ച സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണായിരുന്നു ഓപ്പണര്‍. അന്ന് താരം നേടിയത് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം. അന്നത്തെ മത്സരത്തില്‍ 32 പന്തില്‍ 53 റണ്‍സ് നേടിയ ഋഷഭ് പന്ത് ലോകകപ്പിലുടനീളം വിക്കറ്റ് കീപ്പറായി. സഞ്ജുവിന് ഒരു മത്സരം പോലും അവസരം ലഭിച്ചില്ല. ഇത് രണ്ട് വര്‍ഷം മുമ്പത്തെ ചരിത്രം. ഇപ്പോഴിതാ, വീണ്ടുമൊരു ടി20 ലോകകപ്പ് എത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് വരെ സഞ്ജുവിനെയാണ് ലോകകപ്പിലെ പ്രധാന വിക്കറ്റ് കീപ്പറായി ടീം മാനേജ്‌മെന്റ് കണ്ടത്. ബാക്കപ്പ് റോളില്‍ മാത്രമായിരുന്നു ഇഷാന്‍ കിഷന്‍.

എന്നാല്‍ കീവിസ് പരമ്പര കഴിഞ്ഞതോടെ കഥ മാറി. അഞ്ച് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. കിട്ടിയ അവസരം ഇഷാന്‍ കിഷന്‍ മുതലെടുത്തു. ഒടുവില്‍ തിലക് വര്‍മ തിരിച്ചെത്തിയതോടെ സഞ്ജു ‘ഔട്ട്’, ഇഷാന്‍ ‘ഇന്‍’. ഒരു പരമ്പരയോടെ കഥ ആകെ മാറി.

ടി20 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനമില്ലെന്ന സൂചന നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരം. മറ്റ് ബാറ്റര്‍മാരെല്ലാം ക്രീസിലെത്തിയിട്ടും സഞ്ജുവിന് മാത്രം അവസരം ലഭിച്ചില്ല. 2024 ലെ പോലെ 2026 ലെ ടി20 ലോകകപ്പും സഞ്ജു ബെഞ്ചിലിരുന്ന് കാണേണ്ടി വരുമെന്ന സൂചന വ്യക്തമാക്കുന്നതായിരുന്നു ഈ സന്നാഹ മത്സരം. സന്നാഹ മത്സരത്തിലും ഇഷാന്‍ കിഷന്‍ തിളങ്ങിയതോടെ സഞ്ജുവിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണര്‍, ഇഷാന്‍ കിഷന്‍ പുറത്ത്; ചാഹലിന്റെ പ്ലേയിങ് ഇലവന്‍

ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കത്തിലെ മത്സരങ്ങളിലെങ്കിലും സഞ്ജു കളിക്കില്ലെന്ന് വ്യക്തമാണ്. ഇനി ഇഷാന്‍ പൂര്‍ണമായും ഫോം ഔട്ടാവുകയോ, ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്‌തെങ്കില്‍ മാത്രമാണ് സഞ്ജുവിന് നേരിയ സാധ്യതകള്‍ അവശേഷിക്കുന്നത്. ഒരു മാസം മുമ്പ് വരെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന സഞ്ജു ഇന്ന് ബാക്കപ്പ് താരമായതില്‍ അദ്ദേഹം സ്വയം പഴിക്കേണ്ടി വരും.

അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ സഞ്ജു സ്വയം കുറ്റപ്പെടുത്തേണ്ടി വരുമെന്ന യുസ്‌വേന്ദ്ര ചാഹലിന്റെ നിരീക്ഷണം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. എങ്കിലും എന്തെങ്കിലും ട്വിസ്റ്റുകള്‍ സംഭവിച്ച് സഞ്ജു ടി20 ലോകകപ്പില്‍ കളിക്കുമെന്ന നേരിയ പ്രതീക്ഷകള്‍ കുറച്ച് ആരാധകരെങ്കിലും വച്ച് പുലര്‍ത്തുന്നുണ്ട്.

നിലവില്‍ സഞ്ജുവിന് 31 വയസുണ്ട്. ഈ ടൂര്‍ണമെന്റിന് ശേഷം അടുത്ത ടി20 ലോകകപ്പ് ലക്ഷ്യം വച്ച് പുതിയൊരു ടീം കെട്ടിപ്പടുക്കേണ്ട ദൗത്യം ടീം മാനേജ്‌മെന്റിനുണ്ട്. 30 ന് മുകളിലുള്ള താരങ്ങള്‍ വൈകാതെ കളത്തിന് പുറത്താകുമെന്ന് വ്യക്തം. അതില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പോലും ഉള്‍പ്പെടും.

അതായത്, ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ സഞ്ജുവിന്റെ അവസരങ്ങള്‍ ഏറെക്കുറെ അവസാനിച്ചെന്ന് ഉറപ്പിക്കാം. ഇനി ഐപിഎല്‍ മാത്രമാണ് ഏക കച്ചിത്തുരുമ്പ്. വരുന്ന സീസണില്‍ മിന്നും പ്രകടനം പുറത്തെടുക്കുക മാത്രമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് മുന്നിലുള്ള ഏക പോംവഴി. അത് സാധ്യമാകട്ടേയെന്ന് പ്രതീക്ഷിക്കാം.