Hema Committee Report : ഹേമ കമ്മറ്റി റിപ്പോർട്ടിലെ കുറ്റക്കാരുടെ പേരുകൾ പുറത്തുവിടണം, നടപടിയെടുക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ്
Hema Committee Report Youth Congress : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എബിൻ വർക്കി. ഡിജിപിയ്ക്കും വനിതാ കമ്മീഷനും പരാതിനൽകിയ എബിൻ വർക്കി കുറ്റക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി റിപ്പോർട്ടിലെ കുറ്റക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എബിൻ വർക്കി. ഇവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇദ്ദേഹം ഡിജിപിയ്ക്കും വനിതാ കമ്മീഷനും പരാതിനൽകി. ഏറെ പ്രതിസന്ധികൾക്കൊടുവിൽ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് (Hema Committee Report) പുറത്തുവന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ് എന്ന് എബിൻ വർക്കിയുടെ പരാതിയിൽ പറയുന്നു. റിപ്പോർട്ടിൽ പറയുന്ന ലൈംഗികാതിക്രമ വിഷയങ്ങളിൽ കുറ്റക്കാരായവർക്കെതിരെ കേസെടുക്കണം. കുറ്റക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും പരാതിയിൽ എബിൻ വർക്കി ആവശ്യപ്പെടുന്നു.
വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപക അംഗത്തിന് സ്വാർത്ഥ താത്പര്യമെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘടനയിലെ മറ്റ് അംഗങ്ങളെ സിനിമയിൽ നിന്ന് തഴഞ്ഞപ്പോൾ ഈ അംഗത്തിന് സ്ഥിരമായി അവസരം ലഭിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ഈ നടി പ്രചരിപ്പിച്ചു. ഇവർക്ക് മാത്രമായി സിനിമയിൽ അവസരം ലഭിച്ചു. സിനിമാ മേഖലയിലെ ചൂഷണങ്ങളെപ്പറ്റി ഇവർ സംസാരിച്ചില്ല. സിനിമയിൽ ലൈംഗികചൂഷണമുണ്ടെന്ന് കേട്ടിട്ടുകൂടിയില്ലെന്ന് ഇവർ പറഞ്ഞു. ഡബ്ല്യുസിസിയിലെ അംഗമാണെന്ന ഒറ്റക്കാരണത്താൽ മറ്റുള്ളവർക്ക് അവസരം ലഭിച്ചില്ല. എന്നാൽ, ഇവർക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചു. സിനിമയിൽ നിന്ന് പുറത്താവാതിരിക്കാനാവാം ഇവർ ഇങ്ങനെ പറഞ്ഞെന്ന് കമ്മീഷൻ കരുതുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ വഴങ്ങാത്തവർക്ക് സെറ്റിൽ ഭക്ഷണം നൽകാതിരിക്കുന്നതും, അല്ലാത്തവർക്ക് മികച്ച ഭക്ഷണം നൽകുമെന്നും റിപ്പോർട്ടിലുണ്ട്. പല സെറ്റുകളിലും മൂത്രമൊഴിക്കാൻ പോലും താരങ്ങൾക്ക് (ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൂടുതൽ) സംവിധാനമില്ലെന്നും ഇതു കൊണ്ട് പലരും വെള്ളം കുടിക്കാതെയാണ് ഷൂട്ടിങ്ങിന് എത്തുന്നത്. ഇത്തരത്തിൽ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച ചില യുവ നടൻമാർക്കും സിനിമിയിൽ വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആർത്തവ കാലത്താണ് നടിമാർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. പാഡ് മാറ്റാൻ പോലും പല സെറ്റുകളിലും സംവിധാനമോ വേണ്ട ശുചിമുറികളോ ഇല്ല. ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുത്തു ബുദ്ധിമുട്ടിക്കുകയും നിർബന്ധിച്ച് ചിത്രീകരിച്ച ഇന്റിമേറ്റ് സീൻ ഒഴിവാക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഒരു നടി മൊഴി നൽകി. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നാണ് മറ്റൊരു നടി കമ്മിഷന് നൽകിയ മൊഴിയിൽ പറയുന്നത്.
ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നടിമാർക്ക് മേൽ സമ്മർദ്ദമുണ്ട് എന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പരാമർശം. നഗ്നതാപ്രദർശനവും പലപ്പോഴും ആവശ്യപ്പെടുന്നുണ്ട്. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോർട്ടിലൂടെ പുറത്തു വന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തുന്ന രീതിയും പതിവാണ്. എതിർക്കുന്നവർക്ക് സൈബർ ആക്രമണമുൾപ്പെടെയുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്ന് ഇപ്പോൾ വ്യക്തമായ ധാരണയില്ല എന്ന് മുതിർന്ന നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ് പറഞ്ഞിരുന്നു. രണ്ട് മൂന്ന് ദിവസമായി ഞങ്ങൾ ഒരു ഷോ നടക്കുന്നതിൻ്റെ റിഹേഴ്സലിനായി എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം. റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് എന്താണ് പറയേണ്ടതെന്ന് തീരുമാനമെടുക്കുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പ്രതിസന്ധികൾക്കൊടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.
“പ്രൊഡ്യൂസർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ബി രാകേഷുണ്ട്. അമ്മ ജോയിൻ്റ് സെക്രട്ടറി ബാബുരാജുണ്ട്, വൈസ് പ്രസിഡൻ്റ് ജയനുണ്ട്. ഞങ്ങളെല്ലാവരും കൂടിയാലോചിച്ച്, മറ്റ് സംഘടനകളുമായും ആലോചിച്ചിട്ട് പ്രതികരിക്കും. റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ അറിഞ്ഞെങ്കിലേ അതിലെന്തെങ്കിലും പറയാൻ കഴിയൂ. ഇത് വളരെ സെൻസിറ്റീവാണ്. സൂക്ഷിച്ച് വേണം കാര്യങ്ങൾ പറയാൻ. ഇതേപ്പറ്റി അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ അത് ഭാവിയിൽ ദൂഷ്യമുണ്ടാക്കും. അതുകൊണ്ട് റിപ്പോർട്ടിനെപ്പറ്റി വിശദമായി പഠിച്ചതിന് ശേഷം നിങ്ങളെ കാണും. അഭിപ്രായം പറയുകയും ചെയ്യും.”- സിദ്ധിഖ് പറഞ്ഞു.