EA Rajendran-Sandhya: ‘അന്ന് അറിയാതെ ചിരിച്ചുപോയി, അതിനുശേഷം വേര്‍പിരിയേണ്ടി വന്നിട്ടില്ല’
Love story of EA Rajendran and his wife Sandhya: ആദ്യം കണ്ടപ്പോള്‍ താന്‍ ചിരിച്ചെങ്കിലും, അദ്ദേഹം തിരിച്ച് ചിരിച്ചുകാണിച്ചില്ലെന്ന് സന്ധ്യ പറഞ്ഞു. അന്ന് വളരെ അവജ്ഞയോടെയാണ് തന്നെ നോക്കിയതെന്നും സന്ധ്യ വെളിപ്പെടുത്തി. പിന്നീടൊരു ചിരിയിലാണ് ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞത്. ആ പ്രണയകഥ ഒരു അഭിമുഖത്തില്‍ ഇവര്‍ വെളിപ്പെടുത്തിയിരുന്നു. രാജേന്ദ്രന്റെയും, സന്ധ്യയുടെയും പ്രണയത്തെക്കുറിച്ച്.

ഇഎ രാജേന്ദ്രനും, ഭാര്യ സന്ധ്യയും
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് മലയാളികള്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 71-ാം വയസിലായിരുന്നു അന്ത്യം. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയാണ് ഭാര്യ. രാജേന്ദ്രന്റെ വിയോഗത്തിന്റെ ദുഃഖത്തിനിടയില്‍, അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങള്‍ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ പ്രണയകഥ ചില അഭിമുഖങ്ങളില്‍ രാജേന്ദ്രനും, സന്ധ്യയും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ചിരിയിലായിരുന്നു ഇവരുടെ പ്രണയത്തിന്റെ തുടക്കം.
ആദ്യം രാജേന്ദ്രനെ കണ്ടപ്പോള്‍ താന്‍ ചിരിച്ചെങ്കിലും, അദ്ദേഹം തിരിച്ച് ചിരിച്ചുകാണിച്ചില്ലെന്ന് സന്ധ്യ പറഞ്ഞു. അന്ന് വളരെ അവജ്ഞയോടെയാണ് അദ്ദേഹം തന്നെ നോക്കിയതെന്നും സന്ധ്യ വെളിപ്പെടുത്തി. അതിന്റെ കലിപ്പ് മനസിലുണ്ടായിരുന്നു. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് നേരില്‍ കാണുന്നത്. ഡിഗ്രിയൊക്കെ കഴിഞ്ഞതിന് ശേഷമാണ് രണ്ടാമത് കാണുന്നതെന്നും സന്ധ്യ പറഞ്ഞു.
കാണുമ്പോള്‍ ചിരിക്കരുതെന്ന് വിചാരിച്ചെങ്കിലും, അറിയാതെ ചിരിച്ചുപോയി. അപ്പോള്‍ അദ്ദേഹവും ചിരിച്ചുകാണിച്ചു. അതിനുശേഷം പിന്നെ വേര്‍പിരിയേണ്ടി വന്നിട്ടില്ല. അന്ന് ചിരിച്ചതാ പ്രശ്‌നമായതെന്നും രാജേന്ദ്രനും സന്ധ്യയും തമാശ രൂപേണ പറഞ്ഞു. ഇതൊക്കെ ആരോ എഴുതിവെച്ച കഥ പോലെയാണിതെന്നും ഇരുവരും വ്യക്തമാക്കി.
Also Read: E A Rajendran: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
ഒരു കുഴപ്പത്തിലും ഇതുവരെ ചെന്ന് പെട്ടിട്ടില്ല
ഏറ്റവും സെന്‍സിറ്റീവായിട്ടുള്ള രംഗമാണ് സിനിമ. എന്നാല്‍ ദൈവസഹായത്താല്‍ ഒരു കുഴപ്പത്തിലും ഇതുവരെ ചെന്ന് പെട്ടിട്ടില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. അതിന് സര്‍വശക്തനോട് നന്ദി പറയുന്നു. എത്രയോ വര്‍ഷമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. അതിന്റെ പാരിതോഷികമാണ് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമെന്നും അദ്ദേഹം വ്യക്തമാക്കി.
40 വര്‍ഷമായി സിനിമയിലെത്തിയിട്ട്. ഇപ്പോഴും നമ്മളെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന്റെ ക്രെഡിറ്റ് ഡയറക്ടര്‍മാര്‍ക്കാണ്. കാലഘട്ടങ്ങള്‍ വല്ലാതെ മാറി. ഇപ്പോഴത്തെ സിനിമകളും മോശമല്ല. ഇപ്പോഴത്തെ പിള്ളേര്‍ക്ക് നല്ല കഴിവുണ്ട്. നമ്മുടെ കാലത്ത് മാത്രം നല്ലത്, ഇപ്പോള്‍ മോശം എന്ന് പറയുന്നത് ശരിയല്ല. പണ്ട് സിനിമ മാത്രമായിരുന്നു ഒരു വിനോദ ഉപാധി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മറ്റു പലതുമുണ്ട്. സിനിമയില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.