Flight Cancelled: കനത്ത മഴ; കൊച്ചി – ചെന്നൈ വിമാന സർവീസുകളടക്കം റദ്ദാക്കി, കൂടുതൽ വിവരങ്ങൾ
Chennair Heavy Rain Alert: ഗുവാഹത്തി, ഭുവനേശ്വർ, ജയ്പൂർ, മുംബൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളുടെ വരവും തിരിച്ചുപോക്കും റദ്ദാക്കി. അതേസമയം ആഭ്യന്തര വിമാന സർവീസുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ ശക്തമായി തന്നെ തുടർന്നതായാണ് വിവരം.
ചെന്നൈ: ശക്തമായ മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസുകൾ റദ്ദാക്കി (Flight Cancelled). നിലവിൽ 12 വിമാന സർവീസുകൾ റദ്ദാക്കിയതായാണ് അധികൃതർ അറിയിച്ചത്. റദ്ദാക്കിയ വിമാസ സർവീസുകളിൽ കൊച്ചി – ചെന്നൈ വിമാനവും ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം ഏഴ് ജില്ലകളിൽ ഇതേതുടർന്ന് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുവാഹത്തി, ഭുവനേശ്വർ, ജയ്പൂർ, മുംബൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളുടെ വരവും തിരിച്ചുപോക്കും റദ്ദാക്കി. അതേസമയം ആഭ്യന്തര വിമാന സർവീസുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ ശക്തമായി തന്നെ തുടർന്നതായാണ് വിവരം. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈ രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണെന്നാണ് വിവരം. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസ്പ്പെട്ടിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പനുസരിച്ച്, നിലവിൽ ശ്രീലങ്കയ്ക്കും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപം സ്ഥിതി ചെയ്യുന്ന ടിറ്റ് വാ ചുഴലിക്കാറ്റ് നവംബർ 30ന് ശക്തി പ്രാപിച്ച് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങും. തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.