Chennai Metro: കാത്തിരിപ്പ് തുടരും, കോയമ്പേട് – ആലന്തൂർ മെട്രോ അടുത്ത വർഷം മാത്രമേ തുറക്കൂ!
Koyambedu-Alandur Stretch Delayed: ആദ്യം കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെ തുറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ, തുടർന്ന് വരുന്ന ആലന്തൂർ സ്റ്റേഷന്റെ നിർമ്മാണം കൂടി പൂർത്തിയാക്കി കോയമ്പേട് - ആലന്തൂർ റൂട്ട് പൂർണ്ണമായി അടുത്ത വർഷം തുടക്കത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നിലവിലെ തീരുമാനം.

പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായ കോയമ്പേട് – ആലന്തൂർ പാതയുടെ പ്രവർത്തനം ആരംഭിക്കുന്നത് വൈകും. ഈ വർഷം ജൂണിൽ തുറക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയുടെ നിർമ്മാണത്തിൽ എട്ട് മാസത്തോളം വൈകൽ നേരിട്ടതോടെ, സർവീസ് അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ആരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.
ആദ്യം കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെ തുറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ, തുടർന്ന് വരുന്ന ആലന്തൂർ സ്റ്റേഷന്റെ നിർമ്മാണം കൂടി പൂർത്തിയാക്കി കോയമ്പേട് – ആലന്തൂർ റൂട്ട് പൂർണ്ണമായി അടുത്ത വർഷം തുടക്കത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നിലവിലെ തീരുമാനം.
പൂനമല്ലി – വടപളനി പാത: രണ്ടാം ഘട്ടത്തിലെ പൂനമല്ലി – വടപളനി റൂട്ടിന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (CRS) അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഉദ്ഘാടനത്തിനായി കേന്ദ്ര സർക്കാരിൽ നിന്നുള്ള തീയതിക്കായി കാത്തിരിക്കുകയാണ്. പോരൂരിനും വടപളനിക്കുമിടയിലുള്ള ആലപ്പാക്കം, കരംപാക്കം, വളസരവാക്കം, ആൾവാർ തിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ 6 സ്റ്റേഷനുകളുടെ നിർമ്മാണം വൈകുന്നതിനാൽ ട്രെയിനുകൾ നിലവിൽ ഇവിടെ നിർത്താതെ കടന്നുപോകും. ഈ സ്റ്റേഷനുകൾ മൂന്ന് മാസത്തിനകം പൂർത്തിയാകും.
ALSO READ: ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; റെയില്‍വേ പറയുന്നു…
വൈകാനുള്ള കാരണങ്ങൾ
തൊഴിലാളികളുടെ ക്ഷാമം, ഡ്രെയിനേജ് ലൈനുകൾ മാറ്റുന്നതിലുണ്ടായ പ്രയാസങ്ങൾ, രാത്രി സമയത്തെ ജോലി സമയത്തിലെ നിയന്ത്രണങ്ങൾ എന്നിവയാണ് നിർമ്മാണം വൈകാൻ കാരണമായത്. എലിവേറ്റഡ് വയഡക്റ്റുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 16 കിലോമീറ്ററോളം ട്രാക്കുകൾ സ്ഥാപിച്ചു. ഒക്ടോബറോടെ സിവിൽ ജോലികൾ അവസാനിക്കും. അതിനുശേഷം 2 മുതൽ 3 മാസം വരെ സിഗ്നലിംഗ്, ട്രയൽ റൺ, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കി സർവീസ് ആരംഭിക്കും.
ഈ പാത പൂർത്തിയാകുന്നതോടെ കോയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകൾ വഴി യാത്രക്കാർക്ക് മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയിലേക്ക് എളുപ്പത്തിൽ ട്രെയിൻ മാറി സഞ്ചരിക്കാൻ സാധിക്കും.
വൻ പദ്ധതിയുമായി ചെന്നൈ മെട്രോ; യാത്രാസമയം പകുതിയാകും!
ചെന്നൈ മെട്രോ ഇടനാഴി-4ന്റെ വികസന പദ്ധതികളുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പരന്തൂരിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്പോകുന്നത്. 8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി മുതൽ സുങ്കുവെർച്ചത്രം വരെയുള്ള 27.9 കിലോമീറ്റർ മെട്രോ പാതയുടെ ആദ്യഘട്ട നിർമ്മാണത്തിനുള്ള അനുമതി പ്രക്രിയകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
8,779 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനമല്ലി-സുങ്കുവെർച്ചത്രം എലിവേറ്റഡ് ഇടനാഴിയിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ശ്രീപെരുമ്പത്തൂർ വ്യാവസായിക മേഖല, കുതമ്പാക്കം ബസ് ടെർമിനസ്, സമീപത്തെ ജനവാസ മേഖലകൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.