Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
Child Kidnapping Chocolate : തെലങ്കാനയിലെ നിസാമാബാദിന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഏകദേശം രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സർക്കാർ ആശുപത്രിയിൽ നിന്നും ചോക്ലേറ്റ് നൽകി അടുപ്പം സൃഷ്ടിച്ച് സ്ത്രീ കുട്ടിയെ കടത്തിക്കൊണ്ടു പോയത്.
ഹൈദരാബാദ് : തെലങ്കാനയിലെ നിസാമാബാദിന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഏകദേശം രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സർക്കാർ ആശുപത്രിയിൽ നിന്നും ചോക്ലേറ്റ് നൽകി അടുപ്പം സൃഷ്ടിച്ച് സ്ത്രീ കുട്ടിയെ കടത്തിക്കൊണ്ടു പോയത്. തുടർന്ന് പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സംഭവം നടക്കുന്നത് ഇങ്ങനെ, ഇക്കഴിഞ്ഞ സെപ്റ്റംബർ 5ന് രാവിലെ പത്തരയോടെ ആശുപത്രി വരാന്തയിൽ മൂത്ത സഹോദരനൊപ്പം രണ്ടര വയസ്സുകാരൻ നിൽക്കുകയായിരുന്നു. അതേ സമയത്ത് അജ്ഞാതയായ യുവതി കുട്ടികൾക്ക് അടുത്തേക്ക് എത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് നൽകി കുട്ടിയെ പ്രലോഭിപ്പിച്ചു. ശേഷം തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രലോഭനത്തിൽ കുട്ടി യുവതിക്കൊപ്പം പോവുകയായിരുന്നു. ഇക്കാര്യം മൂത്ത സഹോദരൻ മാതാപിതാക്കളെ അറിയിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിഞ്ഞത്. പെട്ടെന്ന് തന്നെ കുടുംബം ആശുപത്രിയിലും പരിസരത്തും അന്വേഷണം നടത്തിയിരുന്നെങ്കിലും അതിനകം തന്നെ സ്ത്രീ അവിടെനിന്ന് കുട്ടിയെ കൊണ്ട് കടന്നുകളഞ്ഞിരുന്നു.
Also Read : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ പോലീസ് ഒന്നടങ്കം കുട്ടിക്കായി തിരച്ചിലിന് ഇറങ്ങി. പക്ഷേ രാത്രിയായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മറ്റ് സംസ്ഥാനത്തേക്ക് ഇവർ കടന്നു കാണാം എന്ന സംശയത്തിൽ അവിടങ്ങളിലേക്ക് വിവരം കൈമാറി. എന്നാൽ ഇതിനുശേഷം പോലീസിന് ഒരു രഹസ്യ വിവരം ലഭിച്ചു.
ഈ വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ സംഗറെഡ്ഡി ജില്ലയിലെ ദൗലത്താബാദിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. ഇവിടുത്തെ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. അതിനൊപ്പം തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്ന ദമ്പതികളെയും പിടികൂടി. സംഗറെഡ്ഡി ജില്ലയിലെ നിസാമപേട്ട് എന്ന സ്ഥലത്ത് താമസിച്ചുവരുന്ന സുജാത, യല്ലം ഇന്ന് പേരായ ദമ്പതികളാണ് അറസ്റ്റിലായത്. കണ്ടെത്തിയ കുട്ടിയെ പോലീസ് ഞായറാഴ്ച വൈകിട്ടോടെ സുരക്ഷിതമായി കുടുംബത്തിന് കൈമാറുകയും ചെയ്തു.
English Summary
The accused involved in the abduction of a roughly two-and-a-half-year-old boy from a government hospital near Nizamabad, Telangana, were apprehended within hours. The incident occurred last Saturday morning, when a woman abducted the child after gaining his trust by offering him chocolate.