Coimbatore Blast: 26 വർഷം ഒളിവിൽ, ഒടുവിൽ പിടികൂടി; കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ ബംഗളൂരുവിൽ അറസ്റ്റിൽ
Coimbatore Serial Blast Case: 1998 ൽ നടന്ന കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടെയ്ലർ രാജ, മുജീബുർ റഹ്മാൻ എന്നിവർക്കായി അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അതേസമയം മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്. രാജ കർണാടകയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

Coimbatore Blast, Tailor Raja
ബംഗളൂരു: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ (Coimbatore Blast) മുഖ്യപ്രതി ടെയ്‌ലർ രാജ (Tailor Raja) 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് 26 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന 48കാരനായ പ്രതി പിടിയിലായിരിക്കുന്നത്. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ രാജയെ കോയമ്പത്തൂരിൽ എത്തിച്ചു. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1998 ൽ നടന്ന കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടെയ്ലർ രാജ, മുജീബുർ റഹ്മാൻ എന്നിവർക്കായി അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അതേസമയം മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്. രാജ കർണാടകയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇയാൾ താമസിച്ചിരുന്ന ഒളിത്താവളത്തിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരോധിത സംഘടനയായ അൽ- ഉമ്മയുടെ പ്രവർത്തകനായിരുന്നു ടെയ്‌ലർ രാജ. കോയമ്പത്തൂർ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രരിലൊരാളായിരുന്നു ടെയ്‌ലർ രാജ. തയ്യൽക്കട നടത്തിയിരുന്ന ആളാണ് രാജ. സ്‌ഫോടനം നടത്തുന്നതിനായി വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിക്കുകയും ഇതിനായി വീട് വാടകക്കെടുത്തതും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
167 പ്രതികളുണ്ടായിരുന്ന കേസിൽ 153 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇതേ കേസിലാണ് പിഡിപി നേതാവ് അബ്ദുൽ നാസർ മദനിക്ക് ഒമ്പത് വർഷവും മൂന്ന് മാസവും ജയിൽ ശിക്ഷ അനുഭവിച്ചത്. 1998 ഫെബ്രുവരി 14 മുതൽ 17 വരെയാണ് സ്ഫോടന പരമ്പര നടന്നത്. കോയമ്പത്തൂരിൽ നടന്ന 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.