Students Murder Principal: മുടിവെട്ടാൻ ആവശ്യപ്പെട്ടു; സ്കൂളിൽ വെച്ച് പ്രിന്‍സിപ്പലിനെ കുത്തി കൊലപ്പെടുത്തി വിദ്യാര്‍ത്ഥികള്‍
Haryana School Principal Killed by Students: മുടി വെട്ടാൻ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലാണ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ചത്. പ്ലസ് ടുവിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്.
ഡൽഹി: സ്കൂൾ പ്രിൻസിപ്പലിനെ കുത്തി കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. മുടി വെട്ടാൻ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലാണ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ചത്. പ്ലസ് ടുവിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്.
ഹിസാർ ജില്ലയിലെ നർനൗണ്ടിലുള്ള ബാസ് ഗ്രാമത്തിലെ കർതർ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുവെച്ചാണ് കൊലപാതകം നടന്നത്. സ്കൂളിലെ പ്രിൻസിപ്പലായ ജഗ്ബിർ സിങിനെ രണ്ടു വിദ്യാർത്ഥികൾ ചേർന്ന് കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിൻസിപ്പലിനെ സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേർന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട വിദ്യാർഥികൾ നിലവിൽ ഒളിവിലാണ്. സംഭവം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഗ്രാമത്തെ മൊത്തം നടുക്കുന്ന കൊലപാതകമാണ് സ്കൂളിൽ ഉണ്ടായത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തെ ആദരിക്കുന്ന ഗുരു പൂർണിമ ദിവസം തന്നെ ഇങ്ങനെ ഒരു സംഭവം അരങ്ങേറിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
മുടി വെട്ടി അച്ചടക്കത്തോടെ വേണം സ്കൂളിലേക്ക് വരാനെന്ന് പ്രിൻസിപ്പൽ രണ്ട് വിദ്യാർത്ഥികളോടും പറഞ്ഞിരുന്നുവെന്നും ഇതിൻറെ ദേഷ്യത്തിലാണ് കൃത്യം നടത്തിയതെന്നും പോലീസ് സൂപ്രണ്ട് അമിത് യാഷ്‍വർധൻ പറഞ്ഞു. പ്രിൻസിപ്പലിന്റെ മൃതദേഹം പോസ്റ്റ്‍മോർട്ടിന് അയച്ചുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.