LPG Crisis: ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ, എൽപിജി പ്രതിസന്ധിയിൽ നിർദേശവുമായി കേന്ദ്രം
India LPG Crisis: ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുള്ളതായും സർക്കാർ. ഉത്പാദനം 25 ശതമാനം വർധിച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം വെർച്വലി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
കൂടാതെ, എൽപിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കണമെന്നും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
പാചകവാതകവിതരണത്തെ സംബന്ധിച്ച് യതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എൽപിജി പ്രതിസന്ധിയിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ടെന്നും ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ സിലണ്ടറുകൾ കിട്ടുമെന്നും സർക്കാർ പറഞ്ഞു. കൂടാതെ, രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും നിലവിൽ 25 ശതമാനം വർധനവ് എൽപിജി ഉൽപാദനത്തിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ALSO READ: വിറക് ഡിപ്പോകൾ, റെയിൽവേയിൽ ഇൻഡക്ഷൻ സ്റ്റൗ… എൽപിജി പ്രതിസന്ധിയിൽ ബദൽ മാർഗങ്ങളുമായി അധികൃതർ
വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണം ഉറപ്പാക്കും. അനാവശ്യമായ ഭീതിയിൽ സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുത്. ബുക്കിങുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ആശുപത്രികൾ പോലുള്ള അത്യാവശ്യ സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗ്യാസ് ഉത്പാദനം വർദ്ധിപ്പിക്കാൻ ആഭ്യന്തര വിതരണക്കാർക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി ആഭ്യന്തര ഉത്പാദനം 25 ശതമാനം വർധിച്ചതായും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.