TVK Stampede: കരൂർ ആൾക്കൂട്ടദുരന്തം; മൂന്ന് ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾ പരിഗണിക്കും
Madras High Court on TVK Stampede: ദുരന്തത്തിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ പ്രതിചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയിൽ വരും. ഇതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ചെന്നൈ: കരൂർ ആൾക്കൂട്ട അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾ പരിഗണിക്കും. ദുരന്തത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്ടി കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച് ആണ് പരിഗണിക്കുക. കോടതിവിധിയും പരാമർശങ്ങളും ടിവികെയ്ക്കും സർക്കാരിനും ഇന്ന് നിർണായകമാണ്.
ടിവികെ നേതാക്കളായ എൻ ആനന്ദ്, നിർമ്മൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കൂടാതെ ദുരന്തത്തിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ പ്രതിചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയിൽ വരും. ഇതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിജയിക്ക് നൽകിയ സുരക്ഷയിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയിക്ക് വൈ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പര്യടനം തുടങ്ങുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കരൂരിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ റാലിയ്ക്കിടെ വിജയിക്കുനേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉന്നയിക്കുന്നുണ്ട്.
എന്നാൽ കരൂർ അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ടിവികെയ്ക്ക് ഉള്ളിൽ തന്നെ ഭിന്നത ഉണ്ടാക്കിയിരിക്കുകയാണ്. സിബിഐ അന്വേഷണം നടത്തുമ്പോൾ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു വരുമെന്നും പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടും എന്നാണ് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ വാദം. എന്നാൽ സിബിഐ അന്വേഷണം വന്നാൽ ടിവികെയെ വരുതിയിൽ ആക്കാൻ ബിജെപി ശ്രമം നടത്തുമെന്നാണ് എൻ ആനന്ദിന്റെ പക്ഷം. കോടതി തീരുമാനിക്കട്ടെ എന്നാണ് വിജയ്യുടെ നിലപാട്. അതിനിടെ ഇന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം കരൂര്‍ സന്ദര്‍ശിക്കും.