പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
Man Arrested in Odisha for Beheading Neighbour in Black Magic to Win Back Wife: കാണാതാകുന്നതിന് മുൻപ് സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് ശത്രുഘ്ന സാഹുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു\. തുടക്കത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
ബലാംഗീർ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി ഒഡീഷയിൽ നരബലി. മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് പ്രതി സ്വന്തം വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ടു. ഒഡീഷയിലെ ബലാംഗീർ ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകവും ദുർമന്ത്രവാദവും നടന്നത്. ടെബഡമുൻഡ ഗ്രാമവാസിയായ സന്തോഷ് ഖാർസെൽ എന്ന 45 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 40 കാരനായ ശത്രുഘ്ന സാഹുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കഴിഞ്ഞ വ്യാഴാഴ്ച ബഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് ഇയാളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ തല നഷ്ടപ്പെട്ട നിലയിലായിരുന്നു എന്നത് പോലീസിലും നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മൃതദേഹം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കാണാതാകുന്നതിന് മുൻപ് സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് ശത്രുഘ്ന സാഹുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു\. തുടക്കത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ മദ്യ ലഹരിയിൽ സംഭവിച്ചുപോയതാണ് എന്നായിരുന്നു പ്രതി ആദ്യം പോലീസിന് നൽകിയ മൊഴി.
എന്നാൽ പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ച് പോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നരബലി നടത്തിയാൽ ഭാര്യ തിരികെ വരുമെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് പ്രതി ഈ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലെ പൂജാമുറിയിൽ നടത്തിയ പരിശോധനയിൽ സന്തോഷിൻ്റെ വെട്ടിമാറ്റിയ തല കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതോടെ ശത്രുഘ്ന സാഹുവിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെന്ന് ബലാംഗീർ പോലീസ് സൂപ്രണ്ട് അഭിലാഷ് ജി വ്യക്തമാക്കി. സന്തോഷിനെ യാദൃശ്ചികമായി പരിചയപ്പെട്ട ശേഷം ശത്രുഘ്ന സാഹു അയാളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
തുടക്കത്തിൽ അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടി പ്രതി തല മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാൽ പൂജാമുറിയിൽ നിന്ന് തന്നെ തല കണ്ടെടുത്തതോടെയാണ് ഇതൊരു നരബലിയാണെന്നും, ദുർമന്ത്രവാദത്തിൻ്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നും പോലീസിന് ബോധ്യപ്പെട്ടത്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
English Summary
In a shocking incident of human sacrifice in Odisha’s Bolangir district, a 40-year-old man was arrested for beheading his neighbour. The accused, Satrughna Sahu, confessed to killing 45-year-old Santosh Kharsel and burying his head in a puja room as part of a black magic ritual to win back his estranged wife.