Ramayan Actor Sunil Lahiri: ‘അയോധ്യ എപ്പോഴും അതിൻ്റെ യഥാർത്ഥ രാജാവിനെ ചതിച്ചിട്ടേയുള്ളൂ’; വോട്ടർമാരെ വിമർശിച്ച് രാമായണം സീരിയയിലെ ലക്ഷ്മൺ
Ramayan Serial Actor Snaps At UP Voters : അയോധ്യ രാമക്ഷേത്രം ഉൾക്കൊള്ളുന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടതിൽ യുപിയിലെ വോട്ടർമാരെ വിമർശിച്ച് നടൻ സുനിൽ ലാഹിരി. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതിലും നടൻ വോട്ടർമാരെ കുറ്റപ്പെടുത്തി.
ഉത്തർപ്രദേശ് വോട്ടർമാരെ വിമർശിച്ച് രാമായണം സീരിയലിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹിരി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റക്കക്ഷിയായി കേവലഭൂരിപക്ഷം കടക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് സുനിൽ വോട്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശങ്ങളിലൂടെയാണ് സുനിലിൻ്റെ വിമർശനം.
“തെരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ എനിക്ക് വലിയ നിരാശയുണ്ട്. വോട്ടിങ് ശതമാനം കുറവായിരുന്നു. ഇപ്പോഴിതാ റിസൽട്ടും മോശം. ആളുകളോട് വോട്ട് ചെയ്യാൻ ഞാൻ തുടരെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ആരും അത് ചെവിക്കൊണ്ടില്ല. ഇപ്പോഴിതാ, കൂട്ടുമന്ത്രിസഭ രൂപീകരിക്കേണ്ടിവന്നു. പക്ഷേ, ഈ സർക്കാരിന് സുഗമമായി അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിയുമോ? അതാണ് ചിന്തിക്കേണ്ടത്.”
പുതുതായി നിർമിച്ച രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വിശ്വദീപ് സിംഗ് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അക്ഷയ യാദവിനോട് 89,000ൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതിലും അദ്ദേഹം വോട്ടർമാരെ കുറ്റപ്പെടുത്തി. “വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ സീതയുടെ ശുദ്ധിയെ അയോധ്യ നിവാസികൾ ചോദ്യം ചെയ്തത് നമ്മൾ മറന്നു. ദൈവം തന്നെ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും അവർ അദ്ദേഹത്തെ നിരസിക്കും. അയോധ്യ എല്ലായ്പ്പോഴും അതിൻ്റെ യഥാർത്ഥ രാജാവിനെ ഒറ്റിക്കൊടുത്തിട്ടേയുള്ളൂ. അയോധ്യ നിവാസികളുടെ മഹത്വത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. സീത മാതാവിനെപ്പോലും നിങ്ങൾ വെറുതെ വിട്ടില്ല, അപ്പോൾ രാമനെ കൂടാരത്തിൽ നിന്നിറക്കി മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചവരെ എങ്ങനെ നിങ്ങൾ ഒറ്റിക്കൊടുക്കാതിരിക്കും? ഇന്ത്യ ഒരിക്കലും നിങ്ങളെ ദയയോടെ കാണില്ല”- അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: PM Modi Oath 2024: മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച? മന്ത്രിമാർ ആരൊക്കെ?
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പച്ചക്കൊടി കാണിച്ചതോടെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെ തൻ്റെ മൂന്നാം ഊഴത്തിലേക്ക് കാൽവെക്കുകയാണെന്നാണ് വിവരം. മറ്റ് പ്രതിസന്ധികളൊന്നും വന്നില്ലെങ്കിൽ ശനിയാഴ്ച തന്നെ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ശിവസേനയുടെ ഷിൻഡെ വിഭാഗം പിന്തുണ അറിയിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിലേക്ക് എൻഡിഎയ്ക്ക് എത്താനായത്.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 293 സീറ്റുകൾ മാത്രമാണ് എൻഡിഎ നേടിയത്. ഇന്ത്യാ സഖ്യം 234 സീറ്റുകളും നേടിയിരുന്നു. ലോക്സഭയിൽ വേണ്ടുന്ന കേവല ഭൂരിപക്ഷം 272 ആണ്. ബിജെപിക്ക് ഒറ്റക്ക് നേടാനായത് 240 സീറ്റുകൾ. അത് കൊണ്ട് തന്നെ പ്രധാന ഘടക കക്ഷികളെ കൂട്ടു പിടിക്കാതെ ഒറ്റക്ക് സർക്കാർ ഉണ്ടാക്കാൻ ബിജെപിക്ക് ആവില്ലെന്ന നിലയിലേക്ക് എത്തിയിരുന്നു കാര്യങ്ങൾ. ടിഡിപിയും ജെഡിയുവും ഇൻഡ്യാ മുന്നണിയിലേക്ക് പോയേക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അത് മാറിയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ എൻഡിഎ മുന്നണിയ്ക്ക് സർക്കാർ രൂപീകരിക്കാൻ മറ്റ് തടസങ്ങളില്ല.