Bengal Assault: ബംഗാളിൽ ഒൻപതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
Student Assault case In Bengal: കേസിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ഇതിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്.

Representational Image
കൊൽക്കത്ത: ബംഗാളിൽ ഒൻപതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ഇതിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. വിദ്യാർത്ഥിനി കടയിലേക്ക് പോകുംവഴിയായിരുന്നു ബലാത്സംഗം. കിഴക്കൻ ബർദ്വാൻ ജില്ലയിലെ ഔസ്ഗ്രാമിലാണ് സംഭവം.
പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം ഗ്രാമത്തിലെ കടയിലേക്ക് പോകും വഴി പ്രതികളായ ആറ് പേർ എത്തി ഇവരെ റോഡിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പുക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പുറത്ത് പറയാതിരിക്കാൻ പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം മറച്ചുവയ്ക്കുകയായിരുന്നു.
Also Read:സഹോദരനെ കൊലപ്പെടുത്തി തടാകത്തില്‍ തള്ളി; യുവാവും സുഹൃത്തുക്കളും പിടിയില്‍
എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ വച്ച് പെൺകുട്ടി ഇക്കാര്യം സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് ഇക്കാര്യം അധ്യാപകനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ അമ്മ ഔസ്ഗ്രാം പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ആറ് പേർ പോലീസ് പിടിയിലായത്.
ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സംഭവം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മമതാ ബാനർജി മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം, ഇത്തരം ബലാത്സംഗ സംഭവങ്ങൾ വീണ്ടും വീണ്ടും നടക്കുകയാണ്. കുറ്റകൃത്യം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആരോപിച്ചു. അതേസമയം സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസും രംഗത്ത് എത്തി. ആരെയും വെറുതെ വിടില്ലെന്നും പോലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.