ലൈംഗികാതിക്രമ കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ കീഴടങ്ങി
Bandi Bhageerath Sai Case: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായി പൊലീസിന് മുന്നിൽ കീഴടങ്ങി. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം തെലങ്കാന കോടതി നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. 17 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥ് സായി പൊലീസിന് മുന്നിൽ കീഴടങ്ങി. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം തെലങ്കാന കോടതി നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. 17 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. അന്വേഷണത്തിനായി മകനെ താൻ തന്നെയാണ് പൊലീസിന് കൈമാറിയതെന്ന് ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“നിയമത്തോടും നീതിന്യായ വ്യവസ്ഥയോടും ഉള്ള പരമാവധി ആദരവോടെ, എന്റെ മകൻ ബണ്ടി ഭഗീരഥ് ഇന്ന് ഞങ്ങളുടെ അഭിഭാഷകർ മുഖേന അന്വേഷണത്തിനായി തെലങ്കാന പൊലീസിന് മുന്നിൽ ഹാജരായി. എന്റെ സ്വന്തം മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ എന്റെ മകൻ ഉറച്ചുനിൽക്കുന്നു. നിയമവിദഗ്ധരുമായി ആലോചിക്കുകയും ഞങ്ങളുടെ പക്കലുള്ള തെളിവുകൾ അവർക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്ത ശേഷം, ഈ വിഷയം നിയമപരമായ നടപടികളിലൂടെ ഉചിതമായി നേരിടാനാണ് ഞങ്ങൾക്ക് നിർദേശം ലഭിച്ചത്”-മന്ത്രി എക്‌സില്‍ കുറിച്ചു.
മന്ത്രിയുടെ കുറിപ്പ്
Satyameva Jayate
With utmost respect for the law and judiciary, today my son Bandi Bhageerath went before the Telangana Police through our advocates for investigation.
I have said this before too: whether it is my own son or a common citizen, everyone is equal before the law.…
— Bandi Sanjay Kumar (@bandisanjay_bjp) May 16, 2026
കോടതി നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ചയോടെ ഉത്തരവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണത്തോട് സഹകരിക്കുന്നതിൽ നമ്മുടെ ഭാഗത്തുനിന്ന് യാതൊരു മടിയും ഉണ്ടാകരുത് എന്ന് തോന്നി. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. നീതി വൈകിയേക്കാം, എന്നാൽ നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച അർദ്ധരാത്രി വരെ നീണ്ട വാദത്തിനൊടുവിലാണ് തെലങ്കാന ഹൈക്കോടതി ബണ്ടി ഭഗീരഥ് സായിക്ക് അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം നിഷേധിച്ചത്. ഇരുവരും തമ്മിലുള്ളത് സൗഹൃദമാണെന്നും, കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും ബന്ധം ആരംഭിച്ചതെന്നും സായിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെ പെണ്‍കുട്ടിയുടെ അഭിഭാഷകൻ എതിർത്തു.
ഈ കേസ് ഒരു ഹണി ട്രാപ്പും പണം തട്ടാനുള്ള ശ്രമവുമാണെന്നായിരുന്നു ഭഗീരഥ് സായിയുടെ വാദം. പെൺകുട്ടിയും മാതാപിതാക്കളും തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും 5 കോടി രൂപ ആവശ്യപ്പെടുന്നുവെന്നും ആരോപിച്ച് താൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞ മന്ത്രി ബണ്ടി സഞ്ജയ് കുമാർ, പ്രതിപക്ഷം നടത്തുന്ന വ്യാജപ്രചാരണമാണിതെന്നും ആരോപിച്ചു. കേസ് റദ്ദാക്കപ്പെടുമെന്നും ഭഗീരഥിന് ജാമ്യം ലഭിക്കുമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടതാണ് കാലതാമസത്തിന് കാരണമെന്ന് ബണ്ടി സഞ്ജയ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഭഗീരഥിനെ പെറ്റ്ബഷീറാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി സൈബരാബാദ് പോലീസ് കമ്മീഷണർ എം രമേശിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഭഗീരഥിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്യുമെന്ന് കമ്മീഷണർ പറഞ്ഞു.
English Summary
Union Minister Bandi Sanjay Kumar’s son, Bandi Bhageerath Sai, has been arrested. He faces assault charges. The arrest happened after the Telangana High Court denied him protection. Minister promised full legal cooperation.