Actress Assault Case: നടിയെ ആക്രമിച്ച കേസിൽ പ്രതികളെ കാത്തിരിക്കുന്നത് എന്ത്? ശിക്ഷ നാളെ
Actress Assault Case Verdict on Tomorrow: ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. , രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റപ്പാകാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അടക്കം ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. , രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റപ്പാകാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതികൾക്കെതിരേ ബലാത്സംഗമടക്കം ചുമത്തിയിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകേണ്ട കേസാണെന്നും പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടും.
പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി. കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ദിലീപ് ഉൾപ്പെടെയുള്ള നാലു പ്രതികളെ വെറുതേവിടുകയും ചെയ്തിരുന്നു.
2017 ഫെബ്രുവരി 17-നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന വാഹനത്തിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. തുടർന്ന് നടത്തിയ വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.ഇവരെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.