Nehru Trophy Boat Race 2025: നെഹ്രുട്രോഫി വള്ളംകളി ആവേശം മുറുകുന്നതിനിടെ ചുണ്ടൻവള്ളം അപകടത്തിൽപ്പെട്ടു
Nehru Trophy Boat Race Accidentally Damaged: ചുണ്ടൻ വള്ളം വലിച്ചുകൊണ്ടുവന്ന ബോട്ടിന്റെ യന്ത്രം ശക്തമായ കാറ്റിൽ തകരാറിലായതാണ് അപകടകാരണം.
ആലപ്പുഴ: ആവേശത്തിരകളുയർത്തി 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കമായി. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. വള്ളംകളിക്ക് മുന്നോടിയായി എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടത് ആശങ്കയുയർത്തി.
കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലെപറമ്പൻ ചുണ്ടനാണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ചുണ്ടൻ വള്ളം വലിച്ചുകൊണ്ടുവന്ന ബോട്ടിന്റെ യന്ത്രം ശക്തമായ കാറ്റിൽ തകരാറിലായതാണ് അപകടകാരണം. എന്നാൽ, ടീമംഗങ്ങൾക്കാർക്കും പരിക്കില്ല. ഉടൻ തന്നെ കുമരകത്തുനിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് സുരക്ഷിതമായി എത്തിച്ചു. വള്ളത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
നെഹ്റു ട്രോഫി വള്ളംകളി: ആവേശം തിരതല്ലുന്നു
ആവേശത്തിരതല്ലലിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും പങ്കെടുത്തു.
വള്ളംകളിയുടെ പ്രാഥമിക മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങൾ ആരംഭിച്ചു. വൈകുന്നേരം അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും. ഫല പ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ് സംവിധാനമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.