അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി
Vigilance Court finds former DGP Tomin J Thachankary guilty: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നത് ഉൾപ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ, തച്ചങ്കരിക്കുള്ള ശിക്ഷയും ഇന്ന് തന്നെ വിധിക്കും.

Vigilance Court Finds Former Dgp Tomin J Thachankary Guilty
കോട്ടയം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നത് ഉൾപ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ, തച്ചങ്കരിക്കുള്ള ശിക്ഷയും ഇന്ന് തന്നെ വിധിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമായിരിക്കും വിധി. ഔദ്യോഗികപദവിയിലിരിക്കെ 2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.
നിശ്ചിത കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് തച്ചങ്കരി സമ്പാദിച്ചതായാണ് അന്വേഷണസംഘം പരിശോധനയിൽ കണ്ടെത്തിയത്. വിജിലൻസ് നടത്തിയ പരിശോധനയിൽ വലിയ തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെയും തച്ചങ്കരി സർക്കാരിനു നഷ്ടം വരുത്തിയെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ALSO READ: വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
2013-ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകിയ കേസാണിത്. എന്നാൽ ഈ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി ജഡ്‌ജി കെ.വി. രജനീഷിന്റെ മുൻപാകെ ഈ കേസിന്റെ വിചാരണ എത്തിയത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കി ഇപ്പോൾ പ്രതി അനധികൃത സ്വത്ത് സമ്പാദനത്തിൽ കുറ്റക്കാരനാണ് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്.
2007ൽ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണം നടന്നത്. തന്റെ പക്കലുള്ളത് മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളി. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി.
English Summary
The Kottayam Vigilance Court has found former DGP Tomin J. Thachankary guilty in a case involving the accumulation of disproportionate assets. The court reached this conclusion after rejecting Thachankary’s arguments, including his claim that the assets were family property inherited from his parents. The case pertains to the accumulation of assets exceeding his known sources of income during his tenure in office, specifically between January 1, 2003, and July 7, 2007.