Dr Vandana Das Murder Case: പ്രതി സന്ദീപിന് വധശിക്ഷയോ? ഡോ. വന്ദനദാസ് കൊലക്കേസ് വിധി ഇന്ന്
Dr Vandana Das Murder Case Verdict Today: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പൂയപ്പള്ളി പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് അക്രമാസക്തനായത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ സമർപ്പിച്ചു.
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ‘അപൂർവങ്ങളിൽ അപൂർവം’ ആയി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ശക്തമായ വാദം.
2023 മെയ് 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പൂയപ്പള്ളി പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് അക്രമാസക്തനായത്. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ചികിത്സാമുറിയിലെ സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്.
ALSO READ: കെ സുധാകരന് സീറ്റില്ല? കൊച്ചി സീറ്റിലും തര്‍ക്കം? കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഇന്ന്
സംഘർഷത്തിനിടെ, സന്ദീപിന്റെ ബന്ധുവായ രാജശേഖരന്‍ പിള്ള, പൊതുപ്രവര്‍ത്തകന്‍ ബിനു, എസ്.ഐ. ബേബി മോഹന്‍, ഹോംഗാര്‍ഡ് അലക്സ്‌കുട്ടി, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, ആശുപത്രി എയ്ഡ് പോസ്റ്റിലെ എ.എസ്.ഐ. മണിലാല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കൊല്ലം ക്രൈബാഞ്ച് ഡി.വൈ.എസ്.പിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1050 പേജുള്ള കുറ്റപത്രത്തില്‍ 136 സാക്ഷികളാണ് ഉള്ളത്.
സന്ദീപിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന വാദമുയർത്തി രക്ഷപ്പെടാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ സമർപ്പിച്ചു. 70-ലധികം സാക്ഷികളെ വിസ്തരിച്ചു. 207 രേഖകളും 22 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.